ന്യൂഡൽഹി: ഐപിഎല്ലിലെ ബയോ ബബിൾ സുരക്ഷിതമല്ലായിരുന്നു എന്ന് അഭിപ്രായപ്പെട്ട് സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃധിമാൻ സാഹ. യുഎഇയിൽ ഐപിഎൽ നടത്തിയ സമയം പരിശീലനം നടത്തുമ്പോഴെല്ലാം ഗ്രൗണ്ടിൽ കളിക്കാരല്ലാതെ മറ്റൊരാള്‍ പോലും ഉണ്ടാവില്ലായിരുന്നു എന്നും സാഹ ചൂണ്ടിക്കാണിച്ചു.
ഇന്ത്യയിൽ കുട്ടികളും മറ്റ് ആളുകളുമെല്ലാം പരിശീലനവും മറ്റും എത്തിനോക്കുന്നതെല്ലാം കാണാമായിരുന്നു. എവിടെയാണ് ഇന്ത്യ ഐപിഎൽ വേദിയായപ്പോൾ പിഴച്ചത് എന്ന് കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ വർഷം യുഎഇയിൽ പരിശീലനം നടത്തുമ്പോൾ മറ്റൊരു വ്യക്തി പോലും അവിടെ ഉണ്ടായിരുന്നില്ല, സാഹ പറഞ്ഞു.
ഈ വിഷയത്തിൽ എനിക്ക് കൂടുതലായി ഒന്നും പറയാനില്ല. യുഎഇയിൽ എത്ര ഭംഗിയായി ഐപിഎൽ നടന്നു പോയെന്ന് നമ്മൾ കണ്ടതാണ്. ഇന്ത്യയിൽ ഇത്തവണ നടത്തിയപ്പോൾ കേസുകൾ ഉയരാൻ തുടങ്ങി, സാഹ പറഞ്ഞു. സൺറൈസേഴ്സ് ഹൈദരാബാദിൽ സാഹയ്ക്ക് കോവിഡ് പോസിറ്റീവായിരുന്നു.
ചെന്നൈ സൂപ്പർ കിങ്സ് കളിക്കാരിൽ നിന്നായിരിക്കും തനിക്ക് കോവിഡ് ബാധയേറ്റത് എന്നും സാഹ പറഞ്ഞു. തനിക്ക് കോവിഡ് ലക്ഷണങ്ങൾ വരുന്നതിന് മുൻപ് ചെന്നൈ ക്യാമ്പിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു. അതിന് രണ്ട് ദിവസം മുൻപ് പരിശീലനത്തിന് ഇടയിൽ ചെന്നൈയിലെ അംഗങ്ങളുമായി സംസാരിച്ചിരുന്നു, സാഹ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ