ലണ്ടൻ: ഐപിഎൽ പുനരാരംഭിച്ചാലും ഇംഗ്ലണ്ട് താരങ്ങളെ വിടില്ലെന്ന നിലപാട് വീണ്ടും ആവർത്തിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഐപിഎല്ലിന് വേണ്ടി ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് മാനേജിങ് ഡയറക്ടർ ആഷ്ലി ജൈൽസ് വ്യക്തമാക്കി.
സെപ്തംബർ മുതൽ ഒക്ടോബർ വരെയുള്ള വിൻഡോയാണ് ഐപിഎല്ലിന് വേണ്ടി ബിസിസിഐ ലക്ഷ്യം വെക്കുന്നത്. എന്നാൽ ഈ സമയം ഇംഗ്ലണ്ടിന് ബംഗ്ലാദേശിനും പാകിസ്ഥാനുമെതിരായ പരമ്പരയുണ്ട്. ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് സെപ്തംബറിലാണ്. ഇതിന് ശേഷം ബംഗ്ലാദേശ് പര്യടനത്തിനായി ഇംഗ്ലണ്ട് ടീം പുറപ്പെടുമെന്നും ആഷ്ലി ജൈൽസ് പറഞ്ഞു.
ബംഗ്ലാദേശ് പര്യടനത്തിന് ശേഷം പാകിസ്ഥാനിൽ ഇംഗ്ലണ്ട് കളിക്കും. ഇത് കഴിഞ്ഞാൽ ടി20 ലോകകപ്പിന് മുൻപായി ഇംഗ്ലണ്ടിന് മറ്റ് ടൂർണമെന്റുകൾ ഇല്ല. ഇംഗ്ലണ്ട്, ബംഗ്ലാദേശ് പരമ്പരകളിൽ പല താരങ്ങൾക്കും വിശ്രമം നൽകിയേക്കും. എന്നാൽ അതിന് അർഥം മറ്റ് ലീഗുകളിൽ പോയി കളിക്കാം എന്നല്ല. ടി20 ലോകകപ്പിനും ആഷസിനുമായി കളിക്കാരെ സജ്ജമാക്കുകയാണ് ലക്ഷ്യം എന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കുന്നു.
ഇംഗ്ലണ്ട് താരങ്ങൾ എത്തിയില്ലെങ്കിൽ ടീമുകൾക്ക് അത് വലിയ വെല്ലുവിളി ഉയർത്തും. ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്ക്സ് എന്നിവരെ നഷ്ടപ്പെട്ടപ്പോൾ പ്രതിസന്ധിയിലാണ് രാജസ്ഥാൻ റോയൽസിന് ബട്ട്ലറെ കൂടി നഷ്ടപ്പെട്ടാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവും. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് തങ്ങളുടെ നായകനെ തന്നെ നഷ്ടപ്പെടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ