തകര്‍ത്തടിച്ച് സഞ്ജുവും സച്ചിന്‍ ബേബിയും; സയിദ് മുഷ്താഖ് അലിയില്‍ മധ്യപ്രദേശിനെ തകര്‍ത്ത് കേരളം

മധ്യപ്രദേശ് മുന്‍പില്‍ വെച്ച 172 റണ്‍സ് കേരളം രണ്ട് ഓവര്‍ ശേഷിക്കെ മറികടന്നു. എട്ട് വിക്കറ്റിനാണ് കേരളത്തിന്റെ ജയം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. മധ്യപ്രദേശ് മുന്‍പില്‍ വെച്ച 172 റണ്‍സ് കേരളം രണ്ട് ഓവര്‍ ശേഷിക്കെ മറികടന്നു. എട്ട് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. 

സീസണിലെ മൂന്നാമത്തെ ജയമാണ് കേരളം ഇവിടെ സ്വന്തമാക്കിയത്. സച്ചിന്‍ ബേബിയും സഞ്ജു സാംസണും തകര്‍ത്തടിച്ചതോടെ കേരളം അനായാസ ജയത്തിലേക്ക് എത്തി. 27 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും അടിച്ചാണ് സച്ചിന്‍ ബേബി 51 റണ്‍സോടെയും 33 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും പറത്തി 56 റണ്‍സോടെ സഞ്ജുവും പുറത്താവാതെ നിന്നു. 

മധ്യപ്രദേശിനെ കരകയറ്റിയത് രജത് പടിദാറിന്റെ ഇന്നിങ്‌സ്‌

അസമിന് എതിരായ കളിയില്‍ കേരളത്തിനെ തുണച്ച രോഹന്‍ എസ് കുന്നുമ്മല്‍ 29 റണ്‍സ് എടുത്ത് പുറത്തായി. മുഹമ്മദ് അസ്ഹറുദ്ദീന്‍ 21 റണ്‍സ് നേടിയും മടങ്ങി. ടോസ് നേടിയ കേരളം മധ്യപ്രദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഐപിഎല്ലിലെ കൊല്‍ക്കത്തയുടെ ഹീറോ വെങ്കടേഷ് അയ്യറെ അവര്‍ക്ക് നഷ്ടമായി. എന്നാല്‍ ആര്‍സിബി താരം രജത് പടിദാറിന്റെ 77 റണ്‍സ് കണ്ടെത്തിയ ഇന്നിങ്‌സ് ആണ് അവരെ തുണച്ചത്. 

ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്താണ് കേരളം ഇപ്പോള്‍. അഞ്ച് കളിയില്‍ നാലിലും ജയിച്ച ഗുജറാത്ത് ആണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 12 പോയിന്റ് വീതമാണ് കേരളത്തിനും മധ്യപ്രദേശിനുമുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com