രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ്; പുതിയ ആശയത്തെ പിന്തുണച്ച് അര്‍ജന്റീന പരിശീലകന്‍ 

ഇതിലൂടെ യോഗ്യതാ മത്സരങ്ങളുടെ ദൈര്‍ഘ്യം കുറയുന്നത് സൗത്ത് അമേരിക്കന്‍ ടീമുകള്‍ക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബ്യൂണസ് ഐറിസ്: രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് എന്ന ആശയത്തെ പിന്തുണച്ച് അര്‍ജന്റീനിയന്‍ പരിശീലകന്‍ സ്‌കലോനി. ഇതിലൂടെ യോഗ്യതാ മത്സരങ്ങളുടെ ദൈര്‍ഘ്യം കുറയുന്നത് സൗത്ത് അമേരിക്കന്‍ ടീമുകള്‍ക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 

നിലവില്‍ നാല് വര്‍ഷം കൂടുമ്പോഴാണ് ലോകകപ്പ് നടക്കുന്നത്. എന്നാല്‍ ഈ ഇടവേള രണ്ട് വര്‍ഷമായി കുറയ്ക്കാനാണ് ഫിഫ ആലോചിക്കുന്നത്. എന്നാല്‍ ഇതിനെതിരെ യൂറോപ്പില്‍ നിന്നും സൗത്ത് അമേരിക്കയില്‍ നിന്നും വലിയ എതിര്‍പ്പുകളാണ് ഉയര്‍ന്നത്. 

10 സൗത്ത് അമേരിക്കന്‍ ടീമുകള്‍ രണ്ട് വര്‍ഷത്തോളം നീണ്ട് നില്‍ക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് കളിക്കുന്നത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് എന്നതിലൂടെ യോഗ്യതാ മത്സരങ്ങളുടെ ഫോര്‍മാറ്റ് മെച്ചപ്പെടുത്താനാവും. എനിക്ക് ഈ ആശയം ഇഷ്ടപ്പെട്ടു, സ്‌കലോനി പറഞ്ഞു. 

യോഗ്യതാ മത്സരങ്ങള്‍ ഒരു മാസത്തില്‍ നടത്താം. ആളുകള്‍ക്കും രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ലോകകപ്പ് കാണാനാവും താത്പര്യമെന്നും സ്‌കലോനി പറഞ്ഞു. സ്‌കലോനി രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് എന്ന ആശയത്തെ പിന്തുണയ്ക്കുമ്പോള്‍ അതിനെ കുറിച്ച് തനിക്ക് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ബ്രസീല്‍ പരിശീലകന്‍ ടിറ്റേ പറയുന്നത്. 

ഇതിനെ കുറിച്ച് പഠിക്കാതെ അഭിപ്രായം പറയാന്‍ താത്പര്യമില്ല. ഇതൊരു നല്ല ആശയമാണെന്ന് ആദ്യം തോന്നും. എന്നാല്‍ അത് എന്റെ അഭിപ്രായമായി പരിഗണിക്കേണ്ടെന്നും ടിറ്റേ പറഞ്ഞു. സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബ്രസീല്‍ ആണ് മുന്‍പില്‍ നില്‍ക്കുന്നത്. 

എട്ട് മത്സരങ്ങളില്‍ എട്ടിലും ജയിച്ച് 24 പോയിന്റാണ് ബ്രസീലിനുള്ളത്. അര്‍ജന്റീനയാണ് രണ്ടാം സ്ഥാനത്ത്. എട്ട് കളിയില്‍ നിന്ന് അര്‍ജന്റീന അഞ്ച് കളിയില്‍ ജയിച്ചപ്പോള്‍ മൂന്ന് കളിയില്‍ സമനില വഴങ്ങി. നാളെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പാരാഗ്വേയ്ക്ക് എതിരെ അര്‍ജന്റീന ഇറങ്ങും. വെനസ്വേലക്കെതിരെയാണ് നാളെ ബ്രസീലിന്റെ കളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com