'അപ്രതീക്ഷിത സംഭവങ്ങൾ കാര്യങ്ങളെ അവതാളത്തിലാക്കി; പ്രശ്നം നീണ്ടുനിൽക്കില്ലെന്ന് പ്രതീക്ഷിക്കാം'- പാക് വിഷയത്തിൽ വില്ല്യംസൻ

'അപ്രതീക്ഷിത സംഭവങ്ങൾ കാര്യങ്ങളെ അവതാളത്തിലാക്കി; പ്രശ്നം നീണ്ടുനിൽക്കില്ലെന്ന് പ്രതീക്ഷിക്കാം'- പാക് വിഷയത്തിൽ വില്ല്യംസൻ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: പാകിസ്ഥാനിൽ പര്യടനത്തിന് വന്ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പരമ്പര തന്നെ റദ്ദാക്കി മടങ്ങിയ ന്യൂസിലൻഡിന്റെ നടപടി വലിയ ചർച്ചകൾക്കാണ് ക്രിക്കറ്റ് ലോകത്ത് തുടക്കമിട്ടത്. 18 വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു കിവി ടീമിന്റെ പാക് പര്യടനം. എന്നാൽ സുരക്ഷാ ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ന്യൂസിലൻഡ് പ്രധാനമന്ത്രി ടീമിനോട് രാജ്യത്തേക്ക് മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. 

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൻ. സുരക്ഷാ വിഷയത്തിന്റെ പേരിൽ ന്യൂസിലൻഡ് പിൻമാറിയത് ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രശ്നമാകില്ലെന്നാണ് പ്രതീക്ഷയെന്ന് വില്ല്യംസൻ വ്യക്തമാക്കി. കളിക്കാൻ ഉറച്ചു തന്നെയാണ് ടീം പാകിസ്ഥാനിലേക്കു പോയതെന്നും പെട്ടെന്നുണ്ടായ ചില കാരണങ്ങളാണ് പിൻമാറ്റത്തിലേക്കു നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വില്ല്യംസൻ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് പാക് പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്നു. ഐപിഎൽ പോരാട്ടത്തിന്റെ ഭാ​ഗമായി നിലവിൽ ദുബായിലാണ് വില്ല്യംസൻ.

‘കളിക്കാൻ ഉറച്ചു തന്നെയാണ് അവർ പാകിസ്ഥാനിലെത്തിയത്. അപ്രതീക്ഷിതമായി സംഭവിച്ച ചില കാര്യങ്ങളാണ് എല്ലാം അവതാളത്തിലാക്കിയത്. ഈ പ്രശ്നം ദീർഘകാലം നീണ്ടുനിൽക്കില്ലെന്നാണ് എന്റെ പ്രതീക്ഷ. കാരണം, ക്രിക്കറ്റിന് പ്രത്യേക ഇടമുള്ള സ്ഥലമാണ് പാകിസ്ഥാൻ. സുരക്ഷിതമായി പാകിസ്ഥാനിലേക്കു പോകാനും അവിടെ കളിക്കാനും കാത്തിരിക്കുന്നു. അവിടെ ഒരുപാടു കളികൾ നാം കണ്ടിട്ടുണ്ട്. ഇനിയും കൂടുതൽ കളികൾ അവിടെ നടക്കട്ടെ’.

‘പ്രൊഫഷണൽ താരമെന്ന നിലയിൽ ഏതു രാജ്യത്തും ക്രിക്കറ്റ് കളിക്കാൻ തയാറായിരിക്കണം. ഇതൊരു രാജ്യാന്തര മത്സരയിനമാണ്. അതിന് ലോക വ്യാപകമായി ഒട്ടേറെ ആരാധകരുണ്ട്. പ്രത്യേകിച്ചും പാകിസ്ഥാനിൽ. ദീർഘനാളുകൾക്കു ശേഷം അവിടെ കളിക്കാൻ പോകുന്നതിന്റെ ആവേശം താരങ്ങൾക്കുണ്ടായിരുന്നു. പക്ഷേ, താരങ്ങളുടെ സുരക്ഷയും പ്രധാനമാണ്. ഇത്തരമൊരു നിർദ്ദേശം സർക്കാൽ തലത്തിൽ ലഭിക്കുമ്പോൾ അതിനു മുകളിലൊന്നും ചെയ്യാൻ താരങ്ങൾക്ക് കഴിയില്ല’.

‘പരമ്പര റദ്ദാക്കിയതിന്റെ കൂടുതൽ വിശദാംശങ്ങൾ എനിക്കറിയില്ല. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്. തീർച്ചയായും അതു നാണക്കേടുമാണ്. ക്രിക്കറ്റിന് പാകിസ്ഥാനിൽ കടുത്ത ആരാധകരുണ്ട്. മികച്ച പിന്തുണയുമുണ്ട്. പരമ്പര പൂർത്തിയാക്കാതെ മടങ്ങിയതിൽ കളിക്കാർ‌ക്ക് തീർച്ചയായും വിഷമമുണ്ടാകും’ – വില്ല്യംസൻ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com