ധോനിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, തൊട്ടുമുന്‍പ് 102 മീറ്റര്‍ പറന്ന സിക്‌സായിരുന്നു മനസില്‍: ടി നടരാജന്‍

സ്ലോ ബൗണ്‍സറുകളും, കട്ടേഴ്‌സും കൂടുതല്‍ എറിയണം എന്ന എം എസ് ധോനിയുടെ ഉപദേശം കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിച്ചതായി ഇന്ത്യന്‍ പേസര്‍ ടി നടരാജന്‍
ടി നടരാജന്‍, എംഎസ് ധോനി/ഫോട്ടോ: ട്വിറ്റര്‍
ടി നടരാജന്‍, എംഎസ് ധോനി/ഫോട്ടോ: ട്വിറ്റര്‍

മുംബൈ: സ്ലോ ബൗണ്‍സറുകളും, കട്ടേഴ്‌സും കൂടുതല്‍ എറിയണം എന്ന എം എസ് ധോനിയുടെ ഉപദേശം കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിച്ചതായി ഇന്ത്യന്‍ പേസര്‍ ടി നടരാജന്‍. 71 യോര്‍ക്കറുകളാണ് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മാത്രം നടരാജന്‍ എറിഞ്ഞത്. 

ധോനിയെ പോലൊരു വ്യക്തിയോട് സംസാരിക്കാന്‍ കഴിയുന്നത് തന്നെ വലിയ കാര്യമാണ്. ഫിറ്റ്‌നസിനെ കുറിച്ച് ധോനി എന്നോട് സംസാരിച്ചു. കൂടുതല്‍ പരിചയസമ്പത്ത് വരുന്നതിലൂടെ ഇതിലും മെച്ചപ്പെടാന്‍ സാധിക്കുമെന്ന് പറഞ്ഞ് അദ്ദേഹം എന്നെ പ്രചോദിപ്പിച്ചു. സ്ലോ ബൗണ്‍സറുകളും കട്ടേഴ്‌സും മറ്റ് വേരിയേഷനുകളും ഉപയോഗിക്കാന്‍ ധോനി ഉപദേശിച്ചു, നടരാജന്‍ പറഞ്ഞു. 

ധോനിയുടെ ഉപദേശം എന്നെ ഒരുപാട് സഹായിച്ചു. കഴിഞ്ഞ സീസണില്‍ ധോനിയുടെ വിക്കറ്റ് വീഴ്ത്തിയതിനെ കുറിച്ചും നടരാജന്‍ പറയുന്നു. 102 മീറ്ററിന് മുകളിലെ സിക്‌സിനാണ് ധോനി എന്നെ പറത്തിയത്. തൊട്ടടുത്ത പന്തില്‍ എനിക്ക് ധോനിയുടെ വിക്കറ്റ് കിട്ടി. പക്ഷേ ആ വിക്കറ്റ് നേട്ടം ഞാന്‍ ആഘോഷിച്ചില്ല. കാരണം അതിന് മുന്‍പത്തെ ഡെലിവറിയെ കുറിച്ചാണ് ഞാന്‍ ആലോചിച്ച് നിന്നത്. 

ഡ്രസിങ് റൂമിലേക്ക് മടങ്ങിയെത്തിയ ശേഷം സന്തോഷം തോന്നി. കളി കഴിഞ്ഞ് ധോനിയുമായി സംസാരിക്കാനും സാധിച്ചു. ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റ് വീഴ്ത്തിയ അന്നാണ് കുഞ്ഞ് പിറന്നത്. ഒരുവശത്ത് എന്റെ കുഞ്ഞ്. മറുവശത്ത് നോക്ക്ഔട്ട് ഗെയിമില്‍ ഏറെ പ്രധാനപ്പെട്ട വിക്കറ്റ്. ഒരുപാട് സന്തോഷം. 

കുഞ്ഞിനെ കുറിച്ച് ഞാന്‍ ആരോടും പറഞ്ഞില്ല. കളി ജയിച്ചതിന് ശേഷം എല്ലാവരോടും പറയാം എന്ന് കരുതി. എന്നാല്‍ ക്യാപ്റ്റന്‍ അതിനെ കുറിച്ച് പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ പറഞ്ഞു, നടരാജന്‍ പറയുന്നു. ഐപിഎല്‍ 14ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരെ ഞായറാഴ്ചയാണ് സണ്‍റൈസേഴ്‌സിന്റെ ആദ്യ മത്സരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com