ഇനി രണ്ട് ദിവസം കൂടുമ്പോൾ കോവിഡ് ടെസ്റ്റ്, പുറത്ത് നിന്ന് ഭക്ഷണമില്ല; ബയോ ബബിളിൽ നിയന്ത്രണം കടുപ്പിച്ചു
മുംബൈ: ഇന്ത്യയിൽ കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുന്നതിന് ഇടയിൽ ഐപിഎൽ തുടരേണ്ടതില്ലെന്നും മറിച്ചും അഭിപ്രായം ഉയരുന്നുണ്ട്. ടൂർണമെന്റുമായി മുൻപോട്ട് പോവാൻ തന്നെയാണ് ബിസിസിഐ തീരുമാനം. ഈ സമയം ബയോ ബബിളിലും സുരക്ഷ കടുപ്പിക്കുന്നു.
നേരത്തെ 5 ദിവസത്തിൽ ഒരിക്കലാണ് ബയോ ബബിളിലുള്ളവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത് എങ്കിൽ ഇനി 2 ദിവസം കൂടുമ്പോൾ ടെസ്റ്റ് നടത്തും. താമസിക്കുന്ന ഹോട്ടലിന് പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കില്ല, ബിസിസിഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കി.
ഐപിഎല്ലിന്റെ ഭാഗമായി നിൽക്കുന്ന എല്ലാ കളിക്കാർക്കും വാക്സിൻ നൽകുമെന്നും ബിസിസിഐ വൃത്തങ്ങൾ സൂചന നൽകുന്നു. മെയ് ഒന്നിന് ഇന്ത്യൻ താരങ്ങൾക്ക് വാക്സിൻ നൽകുമെന്നാണ് റിപ്പോർട്ട്. വാക്സിൻ സ്വീകരിക്കണമോ വേണ്ടയോ എന്ന് കളിക്കാർക്ക് തീരുമാനിക്കാം. ഇന്ത്യൻ താരങ്ങൾക്ക് മാത്രമാണ് വാക്സിൻ ലഭിക്കുക.
ഏപ്രിൽ 9ന് ആരംഭിച്ച ഐപിഎൽ മെയ് 30നാണ് അവസാനിക്കുക. ആദം സാംപ, കെയ്ൻ റിച്ചാർഡ്സൻ എന്നിവർ ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ ഉൾപ്പെടെയുള്ളവർ നാട്ടിലേക്ക് മടങ്ങുമെന്ന സൂചന ഉയരുന്നുണ്ട്. എന്നാൽ കളിക്കാരെ നാട്ടിലെത്തിക്കാനായി പ്രത്യേക വിമാനം അയക്കില്ലെന്ന് ഓസീസ് പ്രധാനമന്ത്രി വ്യക്തമാക്കി കഴിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ