ലീഡ് 350 കടത്തി കോഹ്‌ലിയും അശ്വിനും; രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ പൊരുതുന്നു

ലീഡ് 350 കടത്തി കോഹ്‌ലിയും അശ്വിനും; രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ പൊരുതുന്നു
കോഹ്‌ലിയുടെ ബാറ്റിങ്/ ട്വിറ്റർ
കോഹ്‌ലിയുടെ ബാറ്റിങ്/ ട്വിറ്റർ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ലീഡ് 350 കടത്തി ഇന്ത്യ. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയിലാണ്. ഇന്ത്യക്ക് ഇതോടെ 351 റണ്‍സ് ലീഡായി. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 329 റണ്‍സിന് പുറത്തായെങ്കിലും സന്ദര്‍ശകരെ 134 റണ്‍സിന് പുറത്താക്കി 195 റണ്‍സ് ലീഡ് ഇന്ത്യ പിടിച്ചെടുത്താണ് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. 

38 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലിയും 34 റണ്‍സെടുത്ത് അശ്വിനും പുറത്താകാതെ നില്‍ക്കുന്നു. ഇരുവരും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 

54ന് ഒന്ന് എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യ തുടക്കത്തില്‍ തകര്‍ച്ചയെ നേരിട്ടു. മൂന്നാം ദിനത്തിലെ ആദ്യ ഓവറില്‍ തന്നെ പൂജാര റണ്ണൗട്ടായി മടങ്ങി. പിന്നാലെ രോഹിതും രഹാനെയും പന്തും അക്‌സര്‍ പട്ടേലും കൂടാരം കയറിയതോടെ ഇന്ത്യ തകര്‍ന്നു. എന്നാല്‍ പിന്നീട് കോഹ്‌ലിക്ക് കൂട്ടായി അശ്വിന്‍ എത്തിയതോടെ ഇന്ത്യ ട്രാക്കിലായി. 

ഏഴ് റണ്‍സെടുത്ത പൂജാരയെ ഒലി പോപ്പ് റണ്‍ ഔട്ടാക്കി. സിംഗിളെടുക്കാന്‍ ശ്രമിച്ച താരം തിരിച്ച് ക്രീസിലേക്ക് കയറുമ്പോഴേക്കും ഒലി പോപ്പ് പന്ത് വിക്കറ്റ് കീപ്പര്‍ ഫോക്‌സിന്റെ കൈയ്യിലെത്തിച്ചു. അതിവേഗത്തില്‍ താരം റണ്‍ ഔട്ടാക്കി. പൂജാരയുടെ ബാറ്റ് ക്രീസിലെത്തിയിരുന്നെങ്കിലും പൂജാരയുടെ കൈയ്യില്‍ നിന്നും ബാറ്റ് വഴുതി വീണു. ഇതോടെ താരം റണ്‍ ഔട്ടായി. 

ജാക്ക് ലീച്ചിന്റെ പന്തില്‍ ഫോക്‌സ് സ്റ്റംപ് ചെയ്താണ് രോഹിത് പുറത്തായത്. 26 റണ്‍സായിരുന്നു ഹിറ്റ്മാന്റെ സമ്പാദ്യം. എട്ട് റണ്‍സെടുത്ത ഋഷഭ് പന്തിനെ ജാക്ക് ലീച്ചിന്റെ പന്തില്‍ ഫോക്‌സ് സ്റ്റംപ് ചെയ്ത് പുറത്താക്കി. അനാവശ്യ ഷോട്ട് കളിച്ചാണ് പന്ത് പുറത്തായത്. ഇതോടെ ഇന്ത്യ തകര്‍ന്നു.

സ്‌കോര്‍ 86ല്‍ നില്‍ക്കെ അജിന്‍ക്യ രഹാനെയെ ഇന്ത്യയ്ക്ക് നഷ്ടമായി. മോയിന്‍ അലിയുടെ പന്തില്‍ ഒലി പോപ്പ് പിടിച്ചാണ് രഹാനെ പുറത്തായത്. 10 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. സ്‌കോര്‍ 106ല്‍ നില്‍ക്കെ ഏഴ് റണ്‍സെടുത്ത അക്‌സര്‍ പട്ടേലിനെ പുറത്താക്കി മോയിന്‍ അലി ഇന്ത്യയുടെ ആറാം വിക്കറ്റ് പിഴുതു. താരത്തെ അലി വിക്കറ്റിന് മുന്നില്‍ കുടുക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com