ന്യൂഡൽഹി: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഓസ്ട്രേലിയൻ പേസർ പാറ്റ് കമിൻസ് ഐപിഎൽ പതിനാലാം സീസണിന്റെ രണ്ടാം ഭാഗത്തിൽ നിന്ന് പിന്മാറി. യുഎഇയിൽ സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായി ഐപിഎൽ നടക്കുമ്പോൾ കളിക്കാൻ എത്തില്ലെന്ന് കമിൻസ് വ്യക്തമാക്കിയതായി ദിനേശ് കാർത്തിക് ആണ് വെളിപ്പെടുത്തിയത്.
കമിൻസിനൊപ്പം കൊൽക്കത്ത നായകൻ മോർഗനും ഐപിഎൽ സീസണിലെ ബാക്കി മത്സരങ്ങൾക്കായി എത്തിയേക്കില്ല. മോർഗന്റെ കാര്യത്തിൽ തീരുമാനമാവാൻ ഇനിയും സമയമുണ്ടെന്ന് കാർത്തിക് പറഞ്ഞു. മൂന്ന് മാസം കൂടി ഇനി ഐപിഎല്ലിനായുണ്ട്. ഇതിനിടയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. എന്നോട് ക്യാപ്റ്റനാവാൻ ആവശ്യപ്പെട്ടാൽ ഞാൻ അതിന് തയ്യാറാണ്, കാർത്തിക് പറഞ്ഞു.
ഐപിഎൽ സീസണിലെ ബാക്കി മത്സരങ്ങൾ യുഎഇയിൽ വെച്ച് നടത്തുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചെങ്കിലും വിദേശ കളിക്കാരുടെ കാര്യമാണ് പ്രധാന തലവേദന. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് കളിക്കാരെ വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സീസണിൽ ഇന്ത്യയിൽ ഐപിഎൽ വേദിയായപ്പോൾ ഏറ്റവും കൂടുതൽ പ്രയാസം നേരിട്ടത് ഓസീസ് താരങ്ങൾക്കാണ്. അതിനാൽ വേദി യുഎഇ ആണെങ്കിൽ പോലും അവർ വരുമോയെന്ന കാര്യങ്ങൾ ആശങ്കയുണ്ട്.
ഐപിഎല്ലിന്റെ സമയമാണ് സിപിഎൽ എന്നതും മറ്റൊരു പ്രശ്നമായി ഉയരുന്നു. വിൻഡിസ് കളിക്കാരും നോർജെ, ഇമ്രാൻ താഹീർ, ഡുപ്ലസിസ്, ക്രിസ് മോറിസ് ഉൾപ്പെടെയുള്ള സൗത്ത് ആഫ്രിക്കൻ താരങ്ങളും കരീബിയൻ പ്രീമിയർ ലീഗിലും കളിക്കുന്നുണ്ട്. അതിനാൽ ഇവർക്ക് ഇതിൽ ഒരു ലീഗ് തെരഞ്ഞെടുക്കേണ്ടി വരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ