ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇഞ്ചുറി ടൈമിലെ ഗോളോടെ അർജന്റീനക്കെതിരെ സമനില പിടിച്ച് കൊളംബിയ. മൂന്നാം മിനിറ്റിൽ തന്നെ റൊമേരോ ഫ്രീകിക്കിൽ നിന്ന് ഗോൾ കണ്ടെത്തി അർജന്റീനയ്ക്ക് മികച്ച തുടക്കം നൽകി. തന്റെ രണ്ടാമത്തെ മാത്രം രാജ്യാന്തര മത്സരത്തിന് ഇറങ്ങിയതായിരുന്നു റൊമേരോ.
ചിലിക്കെതിരെ 1-1ന് സമനില വഴങ്ങിയ ടീമിൽ നിന്ന് 5 മാറ്റങ്ങളോടെയാണ് സ്കലോനി അർജന്റീനിയൻ സംഘത്തെ കൊളംബിയക്കെതിരെ ഇറക്കിയത്. ആദ്യ ഗോൾ പിറന്ന് അഞ്ച് മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ അർജന്റീന ലീഡ് 2-0 ആയി ഉയർത്തി. ലിയാൻഡ്രോ പരെഡെസ് കൊളംബിയൻ പ്രതിരോധനിര താരങ്ങളെ ഡ്രിബിൾ ചെയ്ത് വെട്ടിച്ച് ഗോൾ വല കുലുക്കുകയായിരുന്നു.
ആദ്യ പകുതിയിൽ അർജന്റീന ആധിപത്യം പുലർത്തി. എന്നാൽ രണ്ടാം പകുതി തുടങ്ങുമ്പോഴേക്കും പരിക്കേറ്റ് ഗോൾകീപ്പർ എമിലിയാനോ മാർടിനെസ് ഗ്രൗണ്ട് വിട്ടു. 51ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ അർജന്റീന ഗോൾ വഴങ്ങി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ കൊളംബിയ സമനില ഗോൾ കണ്ടെത്തുകയും ചെയ്തതോടെ അർജന്റീന തുടരെ രണ്ടാം സമനില വഴങ്ങി. ഇതോടെ ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പോയിന്റ് ടേബിളിൽ അർജന്റീന രണ്ടാം സ്ഥാനത്തായി. ബ്രസീലാണ് അഞ്ചിൽ അഞ്ചിലും ജയിച്ച് ഒന്നാമത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ