ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് തന്റെ പ്രതിഫലം അക്കൗണ്ടിലേക്ക് എത്തിയ ഉടൻ തന്നെ പണം വീട്ടിലേക്ക് അയച്ചുകൊടുത്തതായി യുവ ഫാസ്റ്റ് ബൗളർ ചേതൻ സക്കറിയ. അച്ഛന്റെ ചികിത്സയ്ക്ക് വേണ്ടിയാവും പണം ഉപയോഗിക്കുക എന്ന് ചേതൻ പറയുന്നു.
ഞാൻ ഭാഗ്യവാനാണ്. ഏതാനും ദിവസം മുൻപ് എന്റെ പ്രതിഫലം രാജസ്ഥാൻ റോയൽസിൽ നിന്ന് ലഭിച്ചു. ആ നിമിഷം തന്നെ ഞാൻ പണം വീട്ടിലേക്ക് അയച്ചു. പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിന് സഹായമാവുന്നതാണ് ആ പണമെന്ന് ചേതൻ പറയുന്നു. ക്രിക്കറ്റ് മാത്രമാണ് തന്റെ വരുമാന മാർഗം എന്നും ചേതൻ പറഞ്ഞു.
ഐപിഎൽ ഉപേക്ഷിക്കാനാണ് ആളുകൾ പറയുന്നത്. അവരോട് എനിക്ക് ചിലത് പറയാനുണ്ട്. എന്റെ കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. ക്രിക്കറ്റ് മാത്രമാണ് എന്റെ വരുമാനമാർഗം. ഐപിഎല്ലിൽ നിന്ന് ലഭിക്കുന്ന തുകയിലൂടെ മെച്ചപ്പെട്ട ചികിത്സ എന്റെ അച്ഛന് നൽകാൻ എനിക്ക് കഴിയുന്നു.
പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഈ ടൂർണമെന്റ് ഉപേക്ഷിച്ചാൽ അതെനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. എന്റെ അച്ഛൻ ടെംബോ ഓടിച്ചാണ് അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ കഴിഞ്ഞത്. ഐപിഎല്ലിലൂടെ എന്റെ ജീവിതം മുഴുവൻ മാറി മറിയാൻ തുടങ്ങുകയായിരുന്നു, ചേതൻ പറഞ്ഞു.
രാജസ്ഥാൻ റോയൽസിന് വേണ്ടി സീസണിൽ ഏഴ് മത്സരം ചേതൻ കളിച്ചു. ഏഴ് വിക്കറ്റ് വീഴ്ത്താനും ചേതന് കഴിഞ്ഞു. തന്റെ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിൽ മായങ്ക്, രാഹുൽ, റിച്ചാർഡ്സൻ എന്നിവരെ വീഴ്ത്തി 3-31നാണ് ചേതൻ തിളങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ