ന്യൂഡൽഹി: ഇന്ത്യയിൽ തുടരുന്നത് സുരക്ഷിതമല്ലെന്ന് വിലയിരുത്തി ന്യൂസിലാൻഡ് താരങ്ങൾ മാലിദ്വീപിലേക്ക് പറന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പോവാനാണ് നേരത്തെ കെയ്ൻ വില്യംസൺ ഉൾപ്പെട്ട കിവീസ് താരങ്ങൾ തീരുമാനിച്ചിരുന്നത്.
ഇനി മാലിദ്വീപിൽ നിന്നാവും കിവീസ് താരങ്ങൾ ഇംഗ്ലണ്ടിലേക്ക് പോവുക. ലണ്ടനിലേക്കുള്ള മടക്കം ഒരാഴ്ച കൂടി വൈകുമെന്ന് വ്യക്തമായതോടെയാണ് ഇവർ ന്യൂഡൽഹിയിലെ ബയോ ബബിൾ വിട്ട് മലിദ്വീപിലേക്ക് പറന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടുന്നതിന് മുൻപ് ഇംഗ്ലണ്ടിന് എതിരെ രണ്ട് ടെസ്റ്റുകൾ ന്യൂസിലാൻഡ് കളിക്കും.
ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസൺ, മിച്ചൽ സാന്ത്നർ, ജാമിസൺ എന്നിവരാണ് മാലിദ്വീപിലേക്ക് മാറിയത്. അതിനിടയിൽ കൊൽക്കത്തയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ തിം സീഫേർട്ടിന് കോവിഡ് പോസിറ്റീവായി. ഇതോടെ സീഫേർട്ട് ചെന്നൈയിൽ ക്വാറന്റൈനിൽ കഴിയണം.
ന്യൂസിലാൻഡിലേക്ക് മടങ്ങുന്നതിന് മുൻപായി നടത്തിയ കോവിഡ് പരിശോധനയിലാണ് സീഫേർട്ടിന് പോസിറ്റീവ് ഫലം വന്നത്. മെയ് 11ന് ന്യൂസിലാൻഡ് കളിക്കാർക്ക് ഇംഗ്ലണ്ടിൽ എത്താനാവും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇത് ഒരാഴ്ച കൂടി വൈകും എന്ന് വ്യക്തമായതോടെ മാലിദ്വീപിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു എന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ