മുംബൈ: കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ കെടുതികളിൽ ഇന്ത്യ ഇപ്പോഴും മുക്തമായിട്ടില്ല. ലോകത്തിന്റ നാനാഭാഗത്തു നിന്നു രാജ്യത്തേക്ക് സഹായങ്ങൾ പ്രവഹിക്കുകയും ചെയ്യുന്നുണ്ട്. ക്രിക്കറ്റ് താരങ്ങളടക്കമുള്ളവർ രാജ്യത്തിനായി സഹായ ഹസ്തം നീട്ടി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ മാഹാമാരിക്കെതിരെ പൊരുതുന്ന ഇന്ത്യയെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ഓപണിങ് ബാറ്റ്സ്മാനും ഇതിഹാസ താരവുമായ മാത്യു ഹെയ്ഡൻ. തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലാണ് ഹെയ്ഡന്റ വാക്കുകൾ. കുറിപ്പിന്‍റെ പ്രസക്ത ഭാഗങ്ങള്‍ വ്യവസായി ആനന്ദ് മഹീന്ദ്ര അടക്കമുള്ളവർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് വിദേശ മാധ്യമങ്ങൾ നൽകുന്ന വാർത്തകളേയും ഹെയ്ഡൻ കുറിപ്പിൽ വിമർശിക്കുന്നു. ഇന്ത്യയിലെ യഥാര്‍ത്ഥ അവസ്ഥ ആയിരക്കണക്കിന് മൈല്‍ അകലെ ഇരിക്കുന്നവര്‍ക്ക് പലപ്പോഴും കൃത്യമായി ലഭിക്കണമെന്നില്ലെന്ന് ഹെയ്ഡൻ വിമർശിക്കുന്നു.
'140 കോടിയോളം ജനസംഖ്യയുള്ള ഒരു രാജ്യത്തെ കോവിഡിനെതിരായ ഈ യുദ്ധത്തില്‍ വൈറസ് വ്യാപനത്തിന്‍റെ ആദ്യഘട്ടം മുതല്‍ ചില വിദേശ മാധ്യമങ്ങള്‍ ആക്രമിക്കുകയാണ്. ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്തിന് പൊതു പരിപാടികള്‍ നടപ്പിലാക്കാനും വിജയിപ്പിക്കാനുമുള്ള സമയം നല്‍കണം. കഴിഞ്ഞ ഒരു ദശകമായി ഇന്ത്യ സന്ദര്‍ശിക്കുന്നു. ഇന്ത്യ എന്‍റെ ആത്മീയ ഗൃഹമാണ്. എനിക്കെപ്പോഴും വലിയ ബഹുമാനമാണ് ഇന്ത്യയിലെ നേതാക്കളെക്കുറിച്ചു, സര്‍ക്കാര്‍ ഓഫീസര്‍മാരെക്കുറിച്ചും. ഇത്രയും വലതും വൈവിദ്ധ്യവുമായ രാജ്യത്ത് അവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പരിപാടികള്‍ തന്നെയാണ് അതിന് കാരണം'.
'ഞാന്‍ വലുതായി ഡാറ്റ അറിയുന്ന ആളല്ല, എന്നാല്‍ ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ വരുന്ന കണക്കുകള്‍ ശരിക്കും ഗംഭീരമാണ്. ഇതിനകം തന്നെ ഇന്ത്യയില്‍ 160 ദശലക്ഷം ആളുകള്‍, ഏതാണ്ട് ഓസ്ട്രേലിയന്‍ ജനസംഖ്യയുടെ അഞ്ചിരട്ടി വാക്സിന്‍ എടുത്തിട്ടുണ്ട്. ഞാന്‍ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കുന്നത് ഇത്രയുമാണ് എത്ര വലിയ ജനസംഖ്യയാണ് ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത് എന്ന് നിങ്ങള്‍ നോക്കൂ'- ഹെയ്ഡൻ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ