ന്യൂഡൽഹി: ഗുസ്തി താരം കൊല്ലപ്പെട്ട സംഭവത്തിൽ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിലായി. പഞ്ചാബിലെ ജലന്ധറിൽ നിന്നാണ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ അജയ് കുമാറിനെയും ഒപ്പം പിടികൂടി. മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യനായ സാഗർ റാണ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഒളിവിൽ കഴിഞ്ഞിരുന്ന സുശീലിനെ കണ്ടെത്താനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. താരത്തിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നിവയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ്ങിൽ വെച്ചുണ്ടായ അടിപിടിക്കിടെ മെയ് നാലാം തിയതിയാണ് സാഗർ റാണ കൊല്ലപ്പെട്ടത്. സംഭവത്തിൽ സുശീലിന് ബന്ധമുണ്ടെന്ന് ആരോപണമുണ്ടായതിന് പിന്നാലെയാണ് താരം ഒളിവിൽപോയത്. ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
മറ്റ് ഗുസ്തി താരങ്ങൾക്ക് മുന്നിൽ സാഗർ റാണ സുശീലിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. താരത്തിനെതിരെ ഒന്നിധികം പേരുടെ സാക്ഷി മൊഴികൾ ഉണ്ട്. കേസിൽ നേരത്തെ സുശീൽ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ