സിഡ്നി: ഐപിഎൽ ടീമായിരുന്ന കൊച്ചി ടസ്കേഴ്സ് കേരളയിൽ നിന്ന് പ്രതിഫല തുക ലഭിക്കാൻ ബാക്കിയുണ്ടെന്നും ഇത് ലഭ്യമാക്കാൻ എന്തെങ്കിലും ചെയ്യാനാവുമോ എന്നും ബിസിസിഐയോട് ആരാഞ്ഞ് ഓസീസ് മുൻ താരം ബ്രാഡ് ഹോഡ്ജ്. പ്രതിഫലത്തിന്റെ 35 ശതമാനം ഇനിയും ലഭിക്കാനുണ്ടെന്നാണ് ഹോഡ്ജ് പറയുന്നത്.
ഐപിഎൽ ആദ്യ സീസൺ കളിച്ചതിന് ശേഷം ഉടമസ്ഥർ തമ്മിലുള്ള തർക്കം മൂലം ബിസിസിഐക്ക് നൽകേണ്ട ബാങ്ക് ഗ്യാരണ്ടി നൽകുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ ടസ്കേഴ്സിനെ ബിസിസിഐ പുറത്താക്കിയിരുന്നു. ഇതിന് എതിരെ ടസ്കേഴ്സ് കോടതിയെ സമീപിക്കുകയും നഷ്ടപരിഹാരത്തിനുള്ള അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ടി20 ലോകകപ്പ് ഫൈനൽ കളിച്ച ഇന്ത്യൻ വനിതാ ടീമിന് ബിസിസിഐ ഇതുവരെ സമ്മാനത്തുക നൽകിയില്ലെന്ന ലണ്ടൻ ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനൊപ്പം ചേർത്താണ് കൊച്ചി ടസ്കേഴ്സ് പ്രതിഫലം മുഴുവൻ നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തി ഹോഡ്ജ് എത്തിയത്.
ജയവർധനെ, രവീന്ദ്ര ജഡേജ, എസ് ശ്രീശാന്ത് എന്നീ താരങ്ങൾ കൊച്ചി ടസ്കേഴ്സിന്റെ ഭാഗമായിരുന്നു. 2011 ഐപിഎൽ സീസണിന്റെ ഭാഗമായിരുന്നു ടീം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ