'അയാള്‍ എന്നോട് സംസാരിക്കാറില്ല, എനിക്ക് പ്രായം 15 അല്ല'- ബാഴ്‌സലോണ പരിശീലകനെതിരെ തുറന്നടിച്ച് പ്യാനിച്

'അയാള്‍ എന്നോട് സംസാരിക്കാറില്ല, എനിക്ക് പ്രായം 15 അല്ല'- ബാഴ്‌സലോണ പരിശീലകനെതിരെ തുറന്നടിച്ച് പ്യാനിച്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: ബാഴ്‌സലോണ പരിശീലകന്‍ റൊണാള്‍ഡ് കോമാനെതിരെ രൂക്ഷ വിമര്‍ശനവുമായി മധ്യനിര താരം മിരാലം പ്യാനിച്. ബാഴ്‌സലോണയില്‍ നിന്ന് തുര്‍ക്കി ബസിക്റ്റസിലേക്ക് ചേക്കറിയതിന് പിന്നാലെയാണ് താരം കോമാനെതിരെ പ്രതികരിച്ചത്. യുവന്റസില്‍ നിന്നു കഴിഞ്ഞ സീസണിനു മുന്നോടിയായാണ് ബോസ്‌നിയന്‍ താരമായ പ്യാനിച്ച് ബാഴ്സയിലേക്ക് ചേക്കേറിയത്. 

ബാഴ്സലോണ പരിശീലകനു തന്നോടുള്ള സമീപനം അനാദരവ് നിറഞ്ഞതായിരുന്നുവെന്നും തനിക്കു ടീമില്‍ ഇടമില്ലെന്ന കാര്യം മുഖത്തു നോക്കി പറയാന്‍ പോലും കൂമാന്‍ തയ്യാറായിരുന്നില്ലെന്നും പ്യാനിച്ച് തുറന്നടിച്ചു. ബ്രസീലിയന്‍ താരമായ ആര്‍തറിനെ പകരം നല്‍കി ടീമിലെത്തിച്ച പ്യാനിച് കറ്റാലന്‍ പടയുടെ പ്രധാന താരമായിരുന്നു. എന്നാല്‍ കോമാനു കീഴില്‍ സ്ഥിരം ബെഞ്ചിലായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്യാനിച്ച് ബെസിക്റ്റസിലേക്ക് ചേക്കേറിയത്.

സ്പാനിഷ് മാധ്യമം മാര്‍ക്കയോട് സംസാരിക്കവേയാണ് പ്യാനിച് പരിശീലകനെതിരെ രൂക്ഷമായി പ്രതികരിച്ചത്. 'അദ്ദേഹം എന്നോട് സംസാരിക്കാറില്ല. അവസാന വര്‍ഷമുണ്ടായ സംഭവങ്ങളുമായി എനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അതെനിക്ക് ആവശ്യവുമില്ല. ഞാനൊരു കളിക്കാരനാണ്, ഫുട്‌ബോള്‍ കളിക്കാനിഷ്ടമുള്ള എനിക്ക് സന്തോഷം പകരുന്നത് അതു തന്നെയാണ്.'

'ഒരു സമയത്ത് എനിക്ക് കളിക്കാനാവസരം കുറവായിരുന്നു, കാര്യങ്ങള്‍ സങ്കീര്‍ണമായി. അവസരങ്ങള്‍ കുറഞ്ഞത് എന്നെ ശാരീരികമായും മാനസികമായും ബാധിച്ചു. അതെന്റെ ആത്മവിശ്വാസത്തെയും ബാധിക്കുന്നതായിരുന്നു, കാരണം കോമാനുമായി യാതൊരു തരത്തിലുള്ള ആശയവിനിമയവും എനിക്കുണ്ടായിരുന്നില്ല.'

'വളരെ വിചിത്രമായിരുന്നു കാര്യങ്ങള്‍. കാരണം പരിശീലകനാണ് ആരാണ് കളിക്കേണ്ടതെന്നും ആരാണ് ഒഴിവാക്കപ്പെടേണ്ടതെന്നു തീരുമാനിക്കുന്നതെങ്കിലും അതിനു വ്യത്യസ്തമായ മാര്‍ഗങ്ങളുണ്ട്. ഒരു കളിക്കാരനെന്ന നിലയില്‍ ഞാനെല്ലാം സ്വീകരിക്കുന്നതിനു തയ്യാറാണെങ്കിലും കാര്യങ്ങള്‍ മുഖത്ത് നോക്കി പറയുന്നതാണ് നല്ലത്. എനിക്ക് 15 വയസാണെന്നതു പോലെ കരുതി ഒന്നും സംഭവിച്ചിട്ടില്ലെന്ന രീതിയിലല്ല അതു ചെയ്യേണ്ടത്.'- പ്യാനിച് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com