മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാംപില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ബുധനാഴ്ചത്തെ പഞ്ചാബ്-ഡല്‍ഹി മത്സരത്തിന്റെ വേദി മാറ്റി. ഏപ്രില്‍ 20ന് പുനെയിലാണ് കളി നടക്കേണ്ടിയിരുന്നത്. എന്നാല്‍ മുംബൈയിലേക്ക് വേദി മാറ്റി.
ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാംപില്‍ നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച കോവിഡ് പരിശോധനക്ക് വിധേയരായ മറ്റ് കളിക്കാരുടെയെല്ലാം ഫലം നെഗറ്റീവാണ്. ചൊവ്വാഴ്ച നടത്തുന്ന പരിശോധയുടെ ഫലവും നെഗറ്റീവാകും എന്നാണ് ഐപിഎല്‍ അധികൃതരുടെ പ്രതീക്ഷ.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മിച്ചല്‍ മാര്‍ഷിനെ ആശുപത്രിയിലേക്ക് മാറ്റി. നേരിയ പനിയാണ് മാര്‍ഷിന് ഉണ്ടായിരുന്നത്. ഡല്‍ഹിയുടെ മെഡിക്കല്‍ സംഘം മാര്‍ഷിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഡല്‍ഹി ഫിസിയോ ഫര്‍ഹാര്‍ട്ടിന് കീഴില്‍ മിച്ചല്‍ മാര്‍ഷ് പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. ഈ സമയം ഫര്‍ഹാര്‍ട്ടിന് ലക്ഷണങ്ങള്‍ ഉണ്ടായെങ്കിലും ശ്രദ്ധിച്ചില്ല. ഇദ്ദേഹത്തില്‍ നിന്നായിരിക്കാം മാര്‍ഷിനും സപ്പോര്‍ട്ട് സ്റ്റാഫിലെ മറ്റുള്ളവര്‍ക്കും വൈറസ് ബാധയേറ്റത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ