ബ്യൂണസ് ഐറിസ്: തടസപ്പെട്ട അര്‍ജന്റീന-ബ്രസീല്‍ ലോകകപ്പ് യോഗ്യതാ മത്സരം സെപ്തംബര്‍ 22ന്. നാല് അര്‍ജന്റൈന്‍ താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപിച്ച് ബ്രസീല്‍ അധികൃതര്‍ മത്സരം തടസപ്പെടുത്തിയിരുന്നു. എന്നാല്‍ ലോകകപ്പ് യോഗ്യതാ മത്സരം വീണ്ടും കളിക്കണം എന്ന ഫിഫയുടെ നിര്‍ദേശത്തിന് എതിരെ അര്‍ജന്റീന കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുന്നു.
ബ്രസീലിന് എതിരായ ലോകകപ്പ് യോഗ്യതാ മത്സരം അന്ന് തടസപ്പെട്ടതിന് കാരണം അര്‍ജന്റീന അല്ലെന്നാണ് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതരുടെ നിലപാട്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് മത്സരം തടസപ്പെട്ടത്. റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നല്ല തങ്ങള്‍ വരുന്നത് എന്ന് അര്‍ജന്റൈന്‍ താരങ്ങള്‍ തെറ്റിദ്ധരിപ്പിച്ചതായി ചൂണ്ടിയാണ് ബ്രസീല്‍ ആരോഗ്യ വിഭാഗം ഗ്രൗണ്ടിലെത്തിയത്.
ജൂണ്‍ 11ലെ ബ്രസീലിന് എതിരായ സൗഹൃദ മത്സരത്തിനോടും എതിര്‍പ്പ്
എന്നാല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനൊപ്പം മറ്റൊരു സൗഹൃദ മത്സരവും ലോകകപ്പിന് മുന്‍പ് ബ്രസീലിന് എതിരെ കളിക്കുന്നതിന് എതിരെ അര്‍ജന്റീന പ്രതിഷേധം അറിയിച്ചു. ജൂണ്‍ 11ന് മെല്‍ബണില്‍ വെച്ച് ബ്രസീല്‍-അര്‍ജന്റീന സൗഹൃദ മത്സരവും ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ക്ലബ് ക്യാംപെയ്ന്‍ കഴിഞ്ഞ് വരുന്ന കളിക്കാര്‍ക്ക് വിശ്രമിക്കാനുള്ള സമയമാണ് ഇതെന്ന് ചൂണ്ടിയാണ് അര്‍ജന്റീന സൗഹൃദ മത്സരത്തിന് എതിര്‍പ്പ് അറിയിക്കുന്നത്.
ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം ഇനി കളിച്ചാലും അതിന് പ്രസക്തിയില്ല. ഇരു ടീമുകളും ലോകകപ്പിന് യോഗ്യത നേടി കഴിഞ്ഞു. ഒരു തോല്‍വി പോലും ഇല്ലാതെയാണ് ബ്രസീലും അര്‍ജന്റീനയും ഖത്തറിലേക്ക് എത്തുന്നത്.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ