അമ്പാട്ടി റായുഡുവിന്റെ പൊരുതൽ വിഫലം; ആറാം തോൽവി അറിഞ്ഞ് ചെന്നൈ; വിജയ വഴിയിൽ പഞ്ചാബ്

39 പന്തില്‍ നിന്ന് ആറ് സിക്‌സും ഏഴ് ഫോറുമടക്കം 78 റണ്‍സെടുത്ത അമ്പാട്ടി റായുഡു പൊരുതിയെയെങ്കിലും വിജയ ലക്ഷ്യം അകലെയായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കീഴടക്കി പഞ്ചാബ് കിങ്സ്. 11 റൺസിനായി പഞ്ചാബ് വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തപ്പോൾ 188 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 

39 പന്തില്‍ നിന്ന് ആറ് സിക്‌സും ഏഴ് ഫോറുമടക്കം 78 റണ്‍സെടുത്ത അമ്പാട്ടി റായുഡു പൊരുതിയെയെങ്കിലും വിജയ ലക്ഷ്യം അകലെയായി.

അവസാന ഓവറിൽ ആറ് പന്തിൽ 27 റൺസായിരുന്നു ചെന്നൈയുടെ ലക്ഷ്യം. റിഷി ധവാൻ എറിഞ്ഞ ആദ്യ പന്ത് സിക്സിന് തൂക്കി ധോനി പ്രതീക്ഷ നൽകി. രണ്ടാം പന്ത് വൈഡായി. അടുത്ത പന്തിൽ റണ്ണില്ല. മൂന്നാം പന്തിൽ ധോനിയെ പുറത്താക്കി റിഷി ധവാൻ ചെന്നൈയെ ഞെട്ടിച്ചു. നാലാം പന്തിൽ ഒരു റൺ. അഞ്ചാം പന്ത് ജഡേജ സിക്സിന് തൂക്കിയെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു. അവസാന പന്തിൽ ഒരു റൺ കൂടിയേ നേടാൻ സാധിച്ചുള്ളു. പഞ്ചാബ് 11 റൺസിന് വിജയം സ്വന്തമാക്കി. 

വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ചെന്നൈക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയെ (1) നഷ്ടമായി. പിന്നാലെ മിച്ചല്‍ സാന്റ്‌നറും (9), ശിവം ഡുബെയും (8) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. 

എന്നാല്‍ നാലാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഋതുരാജ് ഗെയ്ക്‌വാദ് - അമ്പാട്ടി റായുഡു സഖ്യം ചെന്നൈയെ 89 റണ്‍സ് വരെയെത്തിച്ചു. 27 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ഋതുരാജിനെ 13ാം ഓവറില്‍ കാഗിസോ റബാഡ മടക്കി.

തുടര്‍ന്ന് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് റായുഡു അഞ്ചാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 18ാം ഓവറില്‍ റായുഡുവിനെ മടക്കി റബാഡ പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു.

16 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ജഡേജയ്ക്കും എട്ട് പന്തില്‍ 12 റണ്‍സെടുത്ത എം.എസ് ധോനിക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് ശിഖര്‍ ധവാന്‍, ഭനുക രജപക്‌സ എന്നിവരുടെ ഇന്നിങ്‌സ് മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തിരുന്നു.

59 പന്തുകള്‍ നേരിട്ട ധവാന്‍ രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 88 റണ്‍സോടെ പുറത്താകാതെ നിന്നു. ഭനുക 32 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 42 റണ്‍സെടുത്തു. ഇരുവരും രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 110 റണ്‍സാണ് പഞ്ചാബ് ഇന്നിങ്‌സിന്റെ നട്ടെല്ല്.

ഏഴ് പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ഫോറുമടക്കം 19 റണ്‍സെടുത്ത ലിയാം ലിവിങ്‌സ്റ്റനാണ് പഞ്ചാബിനെ 180 കടത്തിയത്. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (18), ജോണി ബെയര്‍സ്‌റ്റോ (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ചെന്നൈക്കായി ഡ്വെയ്ന്‍ ബ്രാവോ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com