മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഗുജറാത്ത് ടൈറ്റന്‍സ് ആറു വിക്കറ്റിന് പരാജയപ്പെടുത്തി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം നാലുവിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് 19.3 ഓവറില്‍ മറികടന്നു. ഇതോടെ ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പാക്കി.
റണ്‍ചേസില്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (28 പന്തില്‍ 3 ഫോറും ഒരു സിക്‌സും അടക്കം 31), വൃദ്ധിമാന്‍ സാഹ (22 പന്തില്‍ 4 ഫോര്‍ അടക്കം 29) എന്നിവര്‍ 7.2 ഓവറില്‍ 51 റണ്‍സ് ചേര്‍ത്ത് നല്ല തുടക്കം നല്‍കിയെങ്കിലും ഇരുവരെയും, പിന്നാലെ സായ് സുദര്‍ശന്‍ (14 ബോളില്‍ 2 ഫോര്‍ അടക്കം 20), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (5 പന്തില്‍ 3) എന്നിവരെയും പുറത്താക്കി ബാംഗ്ലൂര്‍ തിരിച്ചടിച്ചു.
അവസാന 5 ഓവറില്‍ ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ എന്നിവര്‍ ക്രീസില്‍ നില്‍ക്കെ 58 റണ്‍സാണു ബാംഗ്ലൂരിനു വേണ്ടിയിരുന്നത്. തെവാത്തിയ (25 പന്തില്‍ 5 ഫോറും 2 സിക്‌സും അടക്കം 42 നോട്ടൗട്ട്), മില്ലര്‍ (24 പന്തില്‍ 4 ഫോറും ഒരു സിക്‌സും അടക്കം 39 നോട്ടൗട്ട്) എന്നിവര്‍ ഒരിക്കല്‍ക്കൂടി തകര്‍ത്തടിച്ചതോടെ ബാംഗ്ലൂരിന്റെ എല്ലാ പ്രതീക്ഷകളും തീര്‍ന്നു. 6-ാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടില്‍ ഇരുവരും 79 റണ്‍സാണു ചേര്‍ത്തത്.
വിരാട് കോഹ്‌ലി, രജത് എന്നിവരുടെ അര്‍ധ ശതകമാണ് ബാംഗ്ലൂര്‍ ഇന്നിങ്‌സിനെ തുണച്ചത്. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 170 റണ്‍സിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് തുടക്കത്തില്‍ തന്നെ ഡുപ്ലസിസിനെ നഷ്ടമായി. 4 പന്തില്‍ ഡക്കായാണ് ഡുപ്ലെസിസ് മടങ്ങിയത്. എന്നാല്‍ കോഹ്‌ലിയും രജത്തും ചേര്‍ന്ന് കൂട്ടുകെട്ട് ഉയര്‍ത്തി ബാംഗ്ലൂര്‍ ഇന്നിങ്‌സിനെ മുന്‍പോട്ട് കൊണ്ടുപോയി.
53 പന്തില്‍ നിന്ന് ആറ് പോറും ഒരു സിക്‌സും അടിച്ച് 58 റണ്‍സുമായാണ് കോഹ് ലി മടങ്ങിയത്. മുഹമ്മദ് ഷമിയുടെ പന്തില്‍ ക്ലീന്‍ ബൗണ്‍ഡായി. 32 പന്തില്‍ നിന്ന് 5 ഫോറും രണ്ട് സിക്‌സും പറത്തി 52 റണ്‍സ് നേടിയാണ് രജത് മടങ്ങിയത്. മാക്‌സ് വെല്‍ 18 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തി 33 റണ്‍സ് നേടി മടങ്ങി.
ഗുജറാത്ത് ടൈറ്റന്‍സില്‍ യഷ് ദയാലിന് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയ പ്രദീപ് സംഗ്‌വന്‍ ബൗളിങ്ങില്‍ മികവ് കാണിച്ചു. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ