ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ. ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവ് രവി ദഹിയയും വിനേഷ് ഫോഗട്ടും ബിര്‍മിങ്ഹാമില്‍ സ്വര്‍ണം പിടിച്ചു. പാരാ ടേബിള്‍ ടെന്നീസിലും ഇന്ത്യ ഒന്‍പതാം ദിനം സ്വര്‍ണം നേടി.
വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്തിലെ വിനേഷിന്റെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണമാണ് ഇത്. രവി കുമാര്‍ ദഹിയയുടെ ആദ്യത്തേതും. ടോക്യോയില്‍ നിരാശപ്പെടുത്തിയ വിനേഷ് ബിര്‍മിങ്ഹാമില്‍ ശക്തമായി തിരിച്ചെത്തുകയായിരുന്നു. ശ്രീലങ്കയുടെ ചംബോഡ്യ കേശാനിയെ തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടരെ മൂന്ന് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം ഇതോടെ വിനേഷിനെ തേടിയെത്തി. രണ്ട് സ്വര്‍ണം നേടിയ സുശീല്‍ കുമാറിനെയാണ് വിനേഷ് മറികടന്നത്. 57 കിലോഗ്രാമിലാണ് നൈജീരിയയുടെ എബിക്കെവെനിമോയെ മലര്‍ത്തിയടിച്ച് രവി കുമാര്‍ സ്വര്‍ണം തൊട്ടത്.
പാരാ ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേലിലൂടെയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഇതോടെ ബിര്‍മിങ്ഹാമിലെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 13ലേക്ക് എത്തി. ഗുസ്തിയില്‍ പൂജ ഗെഹ്ലോട്ടും 9ാം ദിനം ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ