പരിശീലകർ തമ്മിൽ 'പൊരിഞ്ഞ അടി'- ലണ്ടൻ ഡർബിക്കിടെ ഡഗൗട്ടിൽ ഏറ്റുമുട്ടി കോണ്ടെ- ടുക്കൽ; ചുവപ്പ് കാർഡ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ ആദ്യ ലണ്ടൻ ഡർബി പോരാട്ടത്തിനിടെ ഗ്രൗണ്ടിൽ ഏറ്റുമുട്ടി ചെൽസി- ടോട്ടനം പരിശീലകർ. ചെൽസി കോച്ച് തോമസ് ടുക്കലും ടോട്ടനം കോച്ച് അന്റണിയോ കോണ്ടെയുമാണ് പരസ്പരം ഏറ്റുമുട്ടിയത്. പിന്നാലെ ഇരുവരേയും ചുവപ്പ് കാർഡ് കാണിച്ച് റഫറി പുറത്താക്കുകയും ചെയ്തു. മത്സരം 2–2ന് സമനിലയിൽ പിരിഞ്ഞു.
കഴിഞ്ഞ ദിവസം ഇരു ടീമുകളും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിനിടെയാണ് പരിശീലകരും ഡഗൗട്ടിൽ വച്ച് ഏറ്റുമുട്ടിയത്. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിനിടെ രണ് തവണ ഇരുവരും തമ്മിൽ തർക്കമുണ്ടായി.
19 മിനിറ്റിൽ കലിഡു കൗലിബാലിയിലൂടെ ചെൽസി മുന്നിലെത്തിയെങ്കിലും 68 മിനിറ്റിൽ എമിലെ ഹോജെർഗിലൂടെ ടോട്ടനം സമനില പിടിച്ചു. ഈ ഗോളിനു സെക്കൻഡുകൾക്കു മുൻപാണ് പ്രശ്നങ്ങളുടെ തുടക്കം. ചെൽസിയുടെ കയ് ഹാവെര്‍ട്സ് സ്പർസ് താരം റോഡ്രിഗോ ബെന്റൻകൂവർ ഫൗള്‍ ചെയ്തെന്ന പരാതി ഉയർത്തി. പിന്നാലെ ചെല്‍സിയുടെ ബെഞ്ചിലുള്ള താരങ്ങളും പരിശീലകനും പ്രകോപിതരായി.
സമനില ഗോള്‍ നേടിയതോടെ ടോട്ടനം പരിശീലകൻ ചെല്‍സി പരിശീലകന്റെ സമീപം ആഘോഷവുമായെത്തിയതും പ്രശ്നങ്ങൾക്കിടയാക്കി. വാർ പരിശോധന പൂർത്തിയാക്കിയാണ് ടോട്ടനത്തിനു ഗോൾ അനുവദിച്ചത്.
എന്നാൽ 77ാം മിനിറ്റിൽ റീസ് ടോപ്‍ലിയിലൂടെ ചെൽസി വീണ്ടും ലീഡെടുത്തു. ഈ ഗോൾ ചെൽസി പരിശീലകൻ വൻ ആഘോഷമാക്കി മാറ്റുകയും ചെയ്തു. ചെൽസി വിജയിക്കുമെന്നു തോന്നിച്ച ഘട്ടത്തിൽ അവസാന നമിഷം ഹാരി കെയ്ൻ ടോട്ടനത്തിനായി സമനില പിടിച്ചു. അധിക സമയത്തെ ആറാം മിനിറ്റിൽ ഇവാൻ പെരിസിച്ചിന്റെ കോർണർ കിക്ക് ഹെഡ്ഡ് ചെയ്താണ് ഹാരി കെയ്ൻ ടോട്ടനത്തിനായി വല ചലിപ്പിച്ച് സമനില സമ്മാനിച്ചത്.
മത്സര ശേഷം പരസ്പരം കൈകൊടുക്കുന്ന ഘട്ടത്തിലാണ് രണ്ടു പരിശീലകരും വീണ്ടും വാക്കേറ്റത്തിലായി. പരസ്പരം കൈവിടാതിരുന്ന പരിശീലകർ തർക്കം തുടങ്ങിയതോടെ ഇരു ടീമുകളുടെയും താരങ്ങളും ചുറ്റുംകൂടി. ഇതു വീണ്ടും ഉന്തിലും തള്ളിലുമെത്തിയതോടെയാണ് റഫറി ആന്റണി ടെയ്‍ലർ രണ്ട് പരിശീലകർക്കും ചുവപ്പു കാർഡ് നൽകിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ