മ്യൂണിക്ക്: ലെവൻഡോസ്കി അല്ലെങ്കിൽ മറ്റൊരാൾ. ബയേൺ മ്യൂണിക്കിന് അത്രയേ ഉള്ളു. ബുണ്ടസ് ലീഗയിൽ തുടർച്ചയായി മൂന്നാം ജയവുമായി ജൂലിയൻ നാഗൽസ്മാനും സംഘവും. ഇത്തവണ പെട്ടത് ബോഹ്വം എഫ്സിയാണ്. എതിരില്ലാത്ത ഏഴ് ഗോളുകളാണ് അവർക്ക് വാങ്ങിക്കൂട്ടേണ്ടി വന്നത്.
സാദിയോ മാനെ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ലിറോയ് സനെ, മത്യാസ് ഡി ലിറ്റ്, കിങ്‌സ്‌ലി കോമന്‍, സെര്‍ജ് ഗ്നാബ്രി എന്നിവരും വല ചലിപ്പിച്ചു. ഒരു ഗോള്‍ ബോഹ്വം ടീം സെല്‍ഫിലൂടെ സംഭാവനയും നല്‍കി. നാലാം മിനിറ്റില്‍ ലിറോയ് സനെ തുടങ്ങിയ ഗോള്‍ വേട്ട 76ാം മിനിറ്റില്‍ സെര്‍ജ് ഗ്നാബ്രി അവസാനിപ്പിക്കുമ്പോള്‍ ബോര്‍ഡില്‍ എഴ് തെളിഞ്ഞു.
കളി തുടങ്ങി നാലാം മിനിറ്റിൽ കോമന്റെ പാസിൽ നിന്നു സനെ ഗോൾ വേട്ട ആരംഭിച്ചു. 25ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ചിന്റെ പാസിൽ നിന്നു ക്ലബിനായി മത്യാസ് ഡി ലിറ്റ് തന്റെ ആദ്യ ഗോൾ കണ്ടത്തി. 33ാം മിനിറ്റിൽ കോമൻ മൂന്നാം ഗോൾ സമ്മാനിച്ചു. 40ാം മിനിറ്റിൽ സാദിയോ മാനെ നേടിയ ഗോൾ വാർ ഓഫ് സൈഡ് വിളിച്ചെങ്കിലും രണ്ട് മിനിറ്റിനുള്ളിൽ കോമന്റെ പാസിൽ നിന്നു മാനെ തന്റെ ഗോൾ കണ്ടത്തി.
രണ്ടാം പകുതി തുടങ്ങി 60ാം മിനിറ്റിൽ കോമനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മാനെ ലക്ഷ്യത്തിലെത്തിച്ച് തന്റെ രണ്ടാം ഗോളും കണ്ടെത്തി. 69ാം മിനിറ്റിൽ ബോഹ്വം താരം ക്രിസ്റ്റ്യൻ ഗംബോവ സെൽഫ് ഗോളിലൂടെ ബയേണിന് ആറാം ഗോൾ സമ്മാനിച്ചു.
76ാം മിനിറ്റിൽ പകരക്കാർ ഒന്നിച്ചപ്പോൾ ബയേണിന്റെ ഏഴാം ഗോളും പിറന്നു. ഗബ്രിയേൽ വിഡോവിചിന്റെ പാസിൽ നിന്നു സെർജ് ഗ്നാബ്രി അവരുടെ ജയം പൂർത്തിയാക്കി. ഗോൾ നേടാൻ ലെവൻഡോവ്സ്കിയൊന്നും ആവശ്യമില്ല എന്നു തെളിയിച്ച ബയേൺ കഴിഞ്ഞ സീസണിൽ ബോഹ്വമിനോട് ഏറ്റ 4-2 ന്റെ പരാജയത്തിന് കട്ട പ്രതികാരവും ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ