ദോഹ: കഴിഞ്ഞ ലോകകപ്പിന്റെ തുടര്‍ച്ചയുമായി കിലിയന്‍ എംബാപ്പെ. ഇത്തവണ ഫ്രാന്‍സ് പോളണ്ടിനെതിരായ പോരാട്ടം വിജയിച്ച് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത് എംബാപ്പെ നേടിയ ഇരട്ട ഗോളിന്റെ ബലത്തില്‍. ലോകകപ്പില്‍ ഇതുവരെയായി താരം അഞ്ച് ഗോളുകള്‍ നേടിക്കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പില്‍ നാല് ഗോളുകളായിരുന്നു എംബാപ്പെയുടെ ബൂട്ടില്‍ നിന്ന് വന്നത്. ആകെ ലോകകപ്പ് ഗോളുകളുടെ എണ്ണം ഒന്‍പതായി.
ഇതോടെ ഇതിഹാസ താരങ്ങളുടെ നിരയിലേക്ക് ഈ 23 കാരന്‍ എത്തി. ഒപ്പം ഒരു അപൂര്‍വ റെക്കോര്‍ഡും എംബാപ്പെ സ്വന്തമാക്കി. ബ്രസീലിയന്‍ ഇതിഹാസം പെലെ പിന്തള്ളിയാണ് താരത്തിന്റെ റെക്കോര്‍ഡ് നേട്ടം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് താരം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. 60 വര്‍ഷമായി തകരാതെ നിന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്.
ലോകകപ്പിലെ ഗോളടി മികവില്‍ താരം മറികന്നവരുടെ പേരുകള്‍ കൂടി നോക്കിയാല്‍ അറിയാം ഫ്രഞ്ച് താരത്തിന്റെ മൂല്യം. പോളണ്ടിനെതിരായ ഇരട്ട ഗോള്‍ മികവില്‍ ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഡീഗോ മറഡോണ, പെലെ, മരിയോ കെംപസ്, നെയ്മര്‍, ലൂയീസ് സുവാരസ്, തിയറി ഹെന്റി, റിവാള്‍ഡോ... നിലവില്‍ കളിക്കുന്നവരും അല്ലാത്തവരുമായി ഇതിഹാസങ്ങളൊക്കെ എംബാപ്പെയുടെ പിന്നിലായി.
മെസിക്കും ഒന്‍പത് ലോകകപ്പ് ഗോളുകളുണ്ടെങ്കിലും അഞ്ച് ലോകകപ്പ് മത്സരങ്ങളില്‍ നിന്നാണ് ഇത്രയും ഗോളുകള്‍. എംബാപ്പെ വെറും രണ്ട് ലോകകപ്പില്‍ നിന്നു തന്നെ ഒന്‍പത് ഗോളുകളെന്ന നേട്ടത്തിലെത്തിക്കഴിഞ്ഞു.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ