ദോഹ: ഇംഗ്ലണ്ടിനോട് പൊരുതിയെങ്കിലും പരാജയമേറ്റു വാങ്ങി ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ സെനഗല്‍ ലോകകപ്പില്‍ നിന്ന് വിട പറഞ്ഞു. ഇഗ്ലണ്ടിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 3-0ത്തിനാണ് ആഫ്രിക്കന്‍ കരുത്തര്‍ തോല്‍വി വഴങ്ങിയത്.
നായകനും സൂപ്പര്‍ താരവും ടീമിന്റെ നിര്‍ണായക ശക്തിയുമായ സാദിയോ മാനെയെ അവസാന നിമിഷം പരിക്കിനെ തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്നതിന്റെ ഞെട്ടലുമായാണ് അവര്‍ ഖത്തറിലെത്തിയത്. എന്നിട്ടും ആദ്യ റൗണ്ട് കടന്ന് അവര്‍ അവസാന 16ല്‍ എത്തി. മാനെയുടെ അഭാവം ടീമിന്റെ പ്രകടനത്തെ കാര്യമായി ബധിച്ചെന്ന് പറയുകയാണ് പരിശീലകന്‍ അലിയു സിസെ.
'ടൂര്‍ണമെന്റിലുടനീളം മാനെയുടെ അഭാവം ഞങ്ങള്‍ക്കേറ്റ കനത്ത പ്രഹരമായിരുന്നു. അത്രയും മികവുള്ള ഒരു താരത്തെ നഷ്ടമാകുമ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഊഹിക്കാവുന്നതേയുള്ളു.'
'ആഫ്രിക്കന്‍ ചാമ്പ്യന്‍മാരാകാന്‍ ഞങ്ങള്‍ വര്‍ഷങ്ങളുടെ കഠിനാധ്വാനമാണ് ചെയ്തത്. ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ടീമുകളില്‍ ഒന്നിനോടാണ്. ഏറ്റവും ഒന്നത്യത്തില്‍ കളിക്കുന്ന ഇംഗ്ലണ്ട് ടീമിനെയാണ് ഞങ്ങള്‍ നേരിട്ടത്. ആ വ്യത്യാസം നിങ്ങള്‍ക്ക് കാണാനാകും. അവരുടെ ശരീരിക മികവും അവര്‍ക്ക് അനുകൂലമായി. അതിനൊപ്പം ഞങ്ങളുടെ പ്രകടനം ഒട്ടും മികച്ചതായിരുന്നില്ലെന്നും സമ്മതിക്കുന്നു'- സിസെ പറഞ്ഞു.
ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബയേണ്‍ മ്യൂണിക്ക് താരമായ മാനെയ്ക്ക് ബുണ്ടസ് ലീഗ പോരാട്ടത്തിനിടെ പരിക്കേറ്റത്. താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നായിരുന്നു തുടക്കത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ട്. ലോകകപ്പില്‍ മാനെ സെനഗലിനായി മുന്നേറ്റം നടത്തുമെന്നും പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ അവസാന ഘട്ടത്തില്‍ താരത്തിന് കളിക്കാന്‍ കഴിയില്ലെന്ന സാഹചര്യം വന്നു. സെനഗലിന്റെ മുന്നേറ്റത്തിന്റെ കാര്യമായി തന്നെ താരത്തിന്റെ അഭാവം ബാധിച്ചു.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ