കണ്ണീരോടെ മടങ്ങി ബ്രസീല്‍; ക്രൊയേഷ്യ സെമിയില്‍ 

ഒരിക്കൽ കൂടി ക്വാർട്ടറിൽ കാലിടറി വീണ് കാനറിപ്പട. ഖത്തറിൽ നിന്ന് കണ്ണീരോടെ മടങ്ങി നെയ്മറും സംഘവും
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി


ദോഹ: ക്രൊയേഷ്യക്കെതിരായ പെനാൽറ്റി ഷൂട്ടൗട്ടിൽ 21കാരൻ റോഡ്രി​ഗോയെയാണ് ആദ്യ കിക്ക് എടുക്കാൻ ടിറ്റെ വിട്ടത്. ബ്രസീലിന്റെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന റോഡ്രി​ഗോയ്ക്ക് പന്ത് വലയിലെത്തിക്കാനായില്ല. അവസാന കിക്ക് എടുത്ത മാർക്വിഞ്ഞോസിന്റെ ശ്രമം ​ഗോൾപോസ്റ്റിൽ തട്ടിയകന്നു... ഒരിക്കൽ കൂടി ക്വാർട്ടറിൽ കാലിടറി വീണ് കാനറിപ്പട. ഖത്തറിൽ നിന്ന് കണ്ണീരോടെ മടങ്ങി നെയ്മറും സംഘവും. 

കഴിഞ്ഞ അഞ്ച് ലോകകപ്പുകളിലായി ഇത് നാലാം വട്ടമാണ് ബ്രസീൽ ക്വാർട്ടർ ഫൈനവിൽ പുറത്താവുന്നത്. തങ്ങളുടെ മറ്റൊരു നോക്കൗട്ട് മത്സരം കൂടി അധിക സമയത്തേക്കും പെനാൽറ്റിയിലേക്കും നീട്ടി ജയം പിടിച്ച് ക്രൊയേഷ്യ. മഞ്ഞയിൽ നിറഞ്ഞു നിന്ന എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തെ ഞെട്ടിച്ച് ബ്രസീലിനെ 4-2ന് പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി മോഡ്രിച്ചും കൂട്ടരും സെമിയിൽ.

നെയ്മറിന്റെ ഗോളിന് പെറ്റ്‌ഗോവിച്ചിന്റെ മറുപടി

അധിക സമയത്ത് നെയ്മറിൽ നിന്നും പെറ്റ്കോവിച്ചിൽ നിന്നും വന്ന ​ഗോളുകളാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിച്ചത്. എന്നാൽ റോഡ്രി​ഗോയുടെ കിക്ക് നഷ്ടമായത് ബ്രസീലിനെ സമ്മർദത്തിലാക്കിയപ്പോൾ മറുവശത്ത് ക്രൊയേഷ്യൻ മുന്നേറ്റത്തിന് തടയിടാൻ ആലിസൺ ബെക്കറിനായില്ല. പെഡ്രോയ്ക്കും കാസെമെറോയ്ക്കും മാത്രമാണ് ബ്രസീലിനായി ലക്ഷ്യം കാണാനായത്. മറുവശത്ത് വ്‌ലാസിച്ചും ലോവ്‌റോയും മോഡ്രിച്ചും മിസ്ലവുമെല്ലാം പന്ത് കൃത്യമായി വലയിലെത്തിച്ചു. 

ക്രൊയേഷ്യ മേൽക്കൈ നേടിയ ആദ്യ പകുതിയായിരുന്നു ബ്രസീൽ-ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിലേത്. 12ാം മിനിറ്റിൽ വിങ്ങിൽ നിന്ന് ബോക്സിലേക്ക് ക്രോസ് വന്നെങ്കിലും പന്ത് കൃത്യമായ് കണക്ട് ചെയ്യാൻ പെരിസിച്ചിന് കഴിയാതിരുന്നതോടെ ബ്രസീൽ രക്ഷപെട്ടു. 20ാം മിനിറ്റിൽ ആദ്യം വിനിഷ്യസും തൊട്ടു പിന്നാലെ നെയ്മറിൽ നിന്നും മികച്ച നീക്കം വന്നെങ്കിലും ഫലമുണ്ടായില്ല. ബോക്സിനുള്ളിലേക്ക് കയറി വന്ന് നെയ്മറിൽ നിന്ന് വന്ന ഷോട്ട് നേരെ ഗോൾകീപ്പറുടെ കയ്യിൽ. 41 മിനിറ്റിൽ വിനീഷ്യസിനെ വീഴ്ത്തിയതിന് ബ്രസീലിന് ലഭിച്ച ഫ്രീകിക്ക് നെയ്മർ ഓൺ ടാർഗറ്റിലേക്ക് എടുത്തെങ്കിലും ഗോൾകീപ്പറുടെ കയ്യിലൊതുങ്ങി. 

രണ്ടാം പകുതിയിൽ 55ാം മിനിറ്റിൽ ആക്രമണത്തിന്റെ മൂർച്ച കൂട്ടി റിച്ചാർലിസനിൽ നിന്ന് ലഭിച്ച പാസുമായി നെയ്മർ സിക്സ് യാർഡ് ബോക്സിലെത്തിയെങ്കിലും ശരിയായ കണക്ഷൻ കണ്ടെത്താൻ നെയ്മറിന് കഴിഞ്ഞില്ല. 66ാം മിനിറ്റിൽ ലോവ്റനേയും ഗ്വാർഡിയോളയേയും മറികടന്ന് പക്വെറ്റെയ്ക്ക് മുൻപിൽ ഗോൾ കീപ്പർ മാത്രമെന്ന നിലവന്നെങ്കിലും ഫിനിഷിങ്ങിൽ പിഴച്ചു. 

76ാം മിനിറ്റിൽ റോഡ്രിഗോയും റിച്ചാർലിസനും ചേർന്നുള്ള കളിമെനയിലൂടെ പന്ത് നെയ്മറുടെ കാലിലേക്ക്. തൊട്ടുമുൻപിൽ നിന്ന് നെയ്മറിന്റെ ഷോട്ട് വന്നെങ്കിലും ഒരിക്കൽ കൂടി ലിവാകോവിച്ചിനെ മറികടക്കാനായില്ല. 79ാം മിനിറ്റിൽ പക്വെറ്റയുടെ മികച്ച ഷോട്ട് വന്നെങ്കിലും നേരെ ഗോൾകീപ്പറുടെ കയ്യിലൊതുങ്ങി. 

98ാം മിനിറ്റിൽ നല്ലൊരവസരം തേടിയെത്തി. റോഡ്രിഗോയുടെ ഇടത് വിങ്ങിൽ നിന്നുള്ള ക്രോസ്  ക്രൊയേഷ്യയുടെ ബോക്സിനുള്ളിലേക്ക് വന്നെങ്കെലും പക്വെറ്റയ്ക്ക് പന്തിലേക്ക് കാലെത്തിക്കാനായില്ല. ഒടുവിൽ ഗോളിനായി അക്ഷമയോടെ കാത്തിരുന്ന ആരാധകരുടെ മനം നിറച്ചാണ് നെയ്മറുടെ ഗോളെത്തിയത്. ബോക്സിനുള്ളിലേക്ക് വൺ ടു കളിച്ചെത്തിയ നെയ്മർ ലിവാകോവിച്ചിനെ മറികടന്ന് ​ഗംഭീര ഫിനിഷിലൂടെ പന്ത്  വലയിലാക്കി.

ബ്രസീൽ സെമിയിലേക്ക് എന്ന് ആരാധകർ വിശ്വസിച്ച് വരുമ്പോഴായിരുന്നു 117 മിനിറ്റിൽ ക്രൊയേഷ്യ സമനില പിടിച്ചത്. മോഡ്രിച്ചിൽ നിന്ന് പന്ത് പെറ്റ്കോവിച്ചിലേക്ക്. പെറ്റ്കോവിച്ചിന്റെ ഷോട്ട് ചെറിയൊരു ഡിഫ്ലക്ഷനിലൂടെ വലയിലേക്ക്. ആലിസൺ ഡൈവ് ചെയ്ത് എത്തും മുൻപേ പന്ത് വലയിലെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com