ദോഹ: അർജന്റീന ജേഴ്സിയിൽ ഇനിയും കളിക്കുമെന്ന് വ്യക്തമാക്കി ഇതിഹാസ താരം ലയണൽ മെസി. ലോക ജേതാക്കളുടെ ജേഴ്സിയിൽ തുടരുമെന്ന് ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാന്‍സിനെതിരായ ഫൈനല്‍ മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കരിയറിലെ അഞ്ചാം ലോകകപ്പിലാണ് കാത്തിരുന്ന കിരീട നേട്ടം മെസി സാധ്യമാക്കിയത്.
ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ വിജയത്തിന് പിന്നാലെ ഫൈനൽ പോരാട്ടം തന്റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് മെസി വ്യക്തമാക്കിയിരുന്നു. ഈ തീരുമാനമാണ് അദ്ദേഹം തന്നെ ഇപ്പോൾ തിരുത്തിയിരിക്കുന്നത്.
'വര്‍ഷങ്ങളായി ഞാൻ കണ്ട സ്വപ്നമാണ് യാഥാർഥ്യമായിരിക്കുന്നത്. വിശ്വസിക്കാനാകുന്നില്ല. ദൈവം എനിക്ക് ഈ വിജയം സമ്മാനിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. ലോക ചാമ്പ്യനായി ഇനിയും കളിക്കണം.'- മെസി പറഞ്ഞു.
ത്രില്ലർ പോരാട്ടത്തിൽ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 36 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് അര്‍ജന്റീന ലോകകിരീടം നേടുന്നത്. അര്‍ജന്റീനയയ്ക്ക് വേണ്ടി മെസി ഇരട്ട ഗോള്‍ നേടിയപ്പോള്‍ എയ്ഞ്ചല്‍ ഡി മരിയയും വല കുലുക്കി. ഫ്രാന്‍സിനായി എംബാപ്പെ ഹാട്രിക്ക് നേടി.
1978, 1986 വർഷങ്ങളിലെ ലോകകപ്പ് നേട്ടത്തിന് ശേഷമാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. അവരുടെ മൂന്നാം ലോക കിരീടമാണിത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ