അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടം. അര്‍ധ സെഞ്ച്വറി നേടിയ ഋഷഭ് പന്താണ് നാലാം വിക്കറ്റായി മടങ്ങിയത്. പിന്നാലെ വന്ന സൂര്യകുമാര്‍ യാദവിനും അധികം ആയുസുണ്ടായില്ല. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
നിലവില്‍ 71 റണ്‍സുമായി ശ്രേയസ് അയ്യരും റണ്ണൊന്നുമെടുക്കാതെ വാഷിങ്ടന്‍ സുന്ദറുമാണ് ക്രീസില്‍. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന നിലയില്‍.
42 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ രക്ഷിച്ചെടുത്തത് ശ്രേയസ് അയ്യര്‍- ഋഷഭ് പന്ത് സഖ്യമാണ്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 110 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
തുടക്കത്തില്‍ ഒരു ബോള്‍ വ്യത്യാസത്തില്‍ രോഹിത്തിന്റേയും കോഹ്‌ലിയുടേയും വിക്കറ്റ് വീഴ്ത്തി അല്‍സാരി ജോസഫ് ആണ് ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയത്. പിന്നാലെ ഓഡേന്‍ സ്മിത്ത് ധവാനേയും മടക്കി.
15 പന്തില്‍ നിന്ന് 13 റണ്‍സുമായാണ് രോഹിത് മടങ്ങിയത്. കോഹ്‌ലി രണ്ട് പന്തില്‍ ഡക്കായി. രോഹിത്തിനെ അല്‍സാരി ജോസഫ് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ കോഹ്‌ലിയെ ഷായ് ഹോപ്പിന്റെ കൈകളില്‍ എത്തിച്ചു. പത്ത് റണ്‍സെടുത്താണ് ധവാന്‍ മടങ്ങിയത്. താരത്തെ ഓഡേന്‍ സ്മിത്ത് ഹോള്‍ഡറുടെ കൈകളില്‍ എത്തിച്ചു.
പിന്നാലെയാണ് ശ്രേയസിന് കൂട്ടായി പന്ത് ക്രീസിലെത്തിയത്. ഇരുവരും ചേര്‍ന്ന് പോരാട്ടം വിന്‍ഡീസ് ക്യാമ്പിലേക്ക് നയിക്കുകയായിരുന്നു. സ്‌കോര്‍ 152ല്‍ നില്‍ക്കെയാണ് പന്ത് പുറത്തായത്. 54 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സെടുത്ത പന്തിനെ ഹെയ്ഡന്‍ വാല്‍ഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പ് ക്യാച്ചെടുത്താണ് പുറത്താക്കിയത്.
പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവിനെ ഫാബിയന്‍ അല്ലന്‍ ഷമ്ര ബ്രൂക്‌സിന്റെ കൈകളില്‍ എത്തിച്ചു. താരം ആറ് റൺസാണ് എടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ