ഋഷഭ് പന്ത് ഓപ്പണര്‍ ആകുമോ? ടീം കോമ്പിനേഷന്‍ ഇങ്ങനെ എന്ന് ബാറ്റിങ് പരിശീലകന്‍

ഋഷഭ് പന്ത് ഓപ്പണര്‍ ആകുമോ? ടീം കോമ്പിനേഷന്‍ ഇങ്ങനെ എന്ന് ബാറ്റിങ് പരിശീലകന്‍
ഋഷഭ് പന്ത്/ഫയല്‍ ചിത്രം
ഋഷഭ് പന്ത്/ഫയല്‍ ചിത്രം

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ടി20 പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പര തുടങ്ങാനിരിക്കെ കെഎല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി മാറി. ഇതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

രണ്ടാം ഏകദിനത്തില്‍ രോഹിതിനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് ഇന്നിങ്‌സ് തുടങ്ങിയത്. ടി20യില്‍ രാഹുലിന്റെ അഭാവത്തില്‍ ആര്‍ക്ക് അവസരം ലഭിക്കമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ ടീമിലുണ്ട്. ഇരുവരില്‍ ഒരാളോ, അതോ പന്ത് തന്നെ സഹ ഓപ്പണറായി ഇറങ്ങുമോ എന്നത് ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡിനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 

'ഇതുവരെ ടീം ഇക്കാര്യം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. രണ്ട് ദിവസം കൂടി സമയം ഉണ്ടല്ലോ. പരിശീലനം ഇന്നു തുടങ്ങിയിട്ടുണ്ട്. വിക്കറ്റിന്റെ സ്വഭാവം പഠിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. കെഎല്‍ രാഹുലിന്റെ അസാന്നിധ്യം മനസിലാക്കുന്നു. പകരക്കാരായി ഇഷാനും റുതുരാജും ടീമിലുണ്ട്. എന്തായാലും കാത്തിരുന്നു കാണാം'- റാത്തോഡ് പ്രതികരിച്ചു. 

'ഋഷഭ് മികച്ച താരമാണ്. സന്ദര്‍ഭത്തിനനുസരിച്ച് തിരഞ്ഞെടുക്കാനുള്ള താരങ്ങളും ടീമിലുണ്ട്. അദ്ദേഹത്തെ മധ്യനിരയില്‍ തന്നെ കളിപ്പിക്കണോ അതോ സ്ഥാനം ഉയര്‍ത്തി ബാറ്റിങിന് ഇറക്കണോ എന്ന് സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും തീരുമാനിക്കുക. 2023ന് ശേഷം പന്ത് ടീമില്‍ തന്നെയുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തെ മധ്യനിരയില്‍ ഉപയോഗിക്കാനാണ് നിലവില്‍ ടീം തീരുമാനിച്ചിരിക്കുന്നത്'- റാത്തോഡ് വ്യക്തമാക്കി. 

രാഹുലിനൊപ്പം അക്ഷര്‍ പട്ടേലും പരിക്കേറ്റ് ടി20 പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു. ഇരുവര്‍ക്കും പകരം ദീപക് ഹൂഡ, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരാണ് ടീമില്‍ സ്ഥാനം പിടിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഈ മാസം 16ന് കൊല്‍ക്കത്തയിലാണ് ആരംഭിക്കുന്നത്. രണ്ടാം പോരാട്ടം 18നും മൂന്നാം മത്സരം 20നും നടക്കും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com