‘ജിങ്കൻ നമ്മുടെ ഹീറോ അല്ല’- സ്ത്രീ വിരുദ്ധ പരാമർശവുമായി സന്ദേശ് ജിങ്കൻ; 21ാം നമ്പർ ജേഴ്സി തിരികെ കൊണ്ടു വരു... കട്ടക്കലിപ്പിൽ ആരാധകർ!

‘ജിങ്കൻ നമ്മുടെ ഹീറോ അല്ല’- സ്ത്രീ വിരുദ്ധ പരാമർശവുമായി സന്ദേശ് ജിങ്കൻ; 21ാം നമ്പർ ജേഴ്സി തിരികെ കൊണ്ടു വരു... കട്ടക്കലിപ്പിൽ ആരാധകർ!
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാസ്കോ: ഐഎസ്എൽ ഫുട്ബോളിൽ കഴിഞ്ഞ ദിവസം നടന്ന കേരള ബ്ലാസ്റ്റേഴ്സ്– എടികെ മോഹൻ ബഗാൻ മത്സരത്തിനു ശേഷം മുൻ ബ്ലാസ്റ്റേഴ്സ് താരവും നിലവിൽ ബഗാൻ താരവുമായ സന്ദേശ് ജിങ്കൻ നടത്തിയ പ്രതികരണം വിവാദത്തിൽ. മത്സര ശേഷം മടങ്ങുമ്പോൾ ജിങ്കാൻ നടത്തിയ പരാമർശമാണ് വിവാദമായത്. സ്ത്രീ വിരുദ്ധ പരാമർശമാണ് ജിങ്കൻ നടത്തിയതെന്ന തരത്തിലാണ് വിവാദം ചൂടുപിടിച്ചത്. 

മത്സരത്തിൽ ഇൻഞ്ച്വറി ടൈമിൽ നേടിയ ഗോളിൽ എടികെ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെ 2–2ന് സമനിലയിൽ തളച്ചിരുന്നു. ഇതിന് ശേഷം ഇൻസ്റ്റഗ്രാം സ്റ്റോറിയായി ബഗാൻ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ‘ഞങ്ങൾ മത്സരിച്ചത് സ്ത്രീകളോടൊപ്പം’ എന്ന തരത്തിലായിരുന്നു ജിങ്കന്റെ പരാമർശം. ബ്ലാസ്റ്റേഴ്സ് ടീമിനെയും സ്ത്രീകളെയും ജിങ്കൻ അവഹേളിച്ചതിനെതിരെ കടുത്ത പ്രതിഷേധമുയർന്നു. 

സംഭവം വിവാദമായതോടെ ബ്ലാസ്റ്റേഴ്സിനെ അവഹേളിച്ചില്ല എന്ന വിശദീകരണവുമായി ജിങ്കൻ ട്വിറ്ററിലൂടെ രംഗത്തെത്തി. മത്സരശേഷം സഹതാരവുമായി നടത്തിയ വഴക്കാണു കേട്ടതെന്നും ഒഴിവുകഴിവ് പറയരുത് എന്നാണ് ഉദ്ദേശിച്ചതെന്നും ജിങ്കൻ വിശദീകരിച്ചു.

‘ടീമിനായി പരമാവധി പോയിന്റ് നേടാനുള്ള ആവശത്തിലാണ് കളത്തിലിറങ്ങുന്നത്. അപ്പോൾ ഒറ്റ പോയിന്റിൽ ഒതുങ്ങേണ്ടി വരുന്നത് എത്രമാത്രം നിരാശപ്പെടുത്തും. ആ നിമിഷത്തെ ആവേശത്തിൽ പലതും പറയും. എന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോയും ആ സാഹചര്യത്തിൽ വേണം കാണാൻ. ഒന്നാമത്തെ കാര്യം, എന്റെ വാക്കുകൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്‍സിയെ ഉദ്ദേശിച്ചുള്ളതല്ല. എക്കാലവും കളത്തിലെ എതിരളികളെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് ആ ക്ലബിൽ ഒട്ടേറെ സുഹൃത്തുകളുമുണ്ട്. എന്റെ ചോരയും വിയർപ്പും ഏറെ ചിന്തിയ ക്ലബിനെ ഞാൻ പരിഹസിക്കില്ല’.

‘ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിനെയും വനിതകളെ പൊതുവെയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാനെന്ന് എന്നെ അടുത്തറിയാവുന്നവർക്ക് അറിയാം. എനിക്കും അമ്മയും സഹോദരിമാരും ഭാര്യയുമുണ്ടെന്ന് മറക്കരുത്. സ്ത്രീകളെ എക്കാലവും ബഹുമാനിച്ച ചരിത്രമാണ് എന്റേത്. മത്സര ശേഷം ഒരു സഹതാരവുമായി വഴക്കിട്ടതാണ് നിങ്ങൾ കേട്ടത്. മത്സരം ജയിക്കാനാകാത്തതിന്റെ നിരാശയാണ് എന്റെ വാക്കുകളിൽ നിഴലിച്ചത്. മത്സരം ജയിക്കാത്തതിന് വെറുതെ ന്യായീകരണങ്ങൾ നിരത്തരുതെന്നാണ് ഞാൻ അയാളോടു പറഞ്ഞത്. അതല്ലാതെ എന്റെ പേരിൽ അനാവശ്യമായി ഓരോന്ന് ആരോപിക്കുന്നവർ എന്നെ അപമാനിക്കാൻ ശ്രമിക്കുകയാണ്. എങ്കിലും എന്റെ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്. ആരെയും നോവിക്കാൻ ഉദ്ദേശിച്ചു പറഞ്ഞതല്ല അത്’ – ജിങ്കൻ കുറിച്ചു.

താരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധവുമായി ഒട്ടേറെ പേർ രം​ഗത്തെത്തി. ഇങ്ങനെയൊക്കെ പറഞ്ഞ ശേഷം അമ്മയും സഹോദരിയും ഭാര്യയുമുണ്ടെന്ന് പറഞ്ഞതു കൊണ്ട് എന്തുകാര്യം എന്നാണ് പലരും ചോ​​ദിക്കുന്നത്. തന്നെ അപമാനിക്കാനാണ് ഇങ്ങനെ ആരോപണം ഉന്നയിക്കുന്നതെന്ന ജിങ്കന്റെ പരാമർശത്തേയും പലരും തള്ളിക്കളയുന്നു. അപമാനകരമായി തോന്നുന്നുവെങ്കിൽ അത് കൈയിലിരിപ്പ് കൊണ്ട് സംഭവിച്ചതാണെന്ന് കരുതി സഹിച്ചോളാനും ചിലർ വിമർശിച്ചു. 

കേരള ബ്ലാസ്റ്റേഴ്സ് ആരാധക സമൂഹമായ മഞ്ഞപ്പടയും ജിങ്കനെതിരെ രംഗത്തിറങ്ങി. മുൻ താരമായ ജിങ്കനോടുളള ബഹുമാന സൂചകമായി പിൻവലിച്ച 21ാം നമ്പർ ജഴ്സി ബ്ലാസ്റ്റേഴ്സ് തിരികെ കൊണ്ടുവരണമെന്നും മഞ്ഞപ്പട ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് #BringBack21 എന്ന ഹാഷ്ടാഗിൽ ക്യാമ്പയിനും സജീവമാണ്. ജിങ്കന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ അൺഫോളോ ചെയ്തും ഒരു വിഭാഗം ആരാധകർ പ്രതിഷേധിച്ചു.

ഐഎസ്എലിന്റെ ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച സന്ദേശ് ജിങ്കന് ഒട്ടേറെ ആരാധകരുണ്ട്. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ 76 മത്സരങ്ങൾ കളിച്ച താരം രണ്ട് വർഷത്തെ കരാർ ബാക്കി നിൽക്കെ 2020ലാണ് ടീം വിട്ടത്. ഇതിനു പിന്നാലെ ജിങ്കനോടുള്ള ബഹുമാന സൂചകമായി അദ്ദേഹം ധരിച്ചിരുന്ന 21ാം നമ്പർ ജഴ്സി ക്ലബ് പിൻവലിച്ചിരുന്നു. ഈ ജഴ്സി തിരികെ കൊണ്ടുവരണമെന്നാണ് ഇപ്പോൾ ആരാധകർ ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com