സിഡ്നി: ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ ഹാട്രിക്ക് വിക്കറ്റ് നേട്ടവുമായി ഇന്ത്യൻ വംശജനായ പേസർ ഗുരീന്ദർ സന്ധു. സിഡ്‌നി തണ്ടർ താരമായ ഗുരീന്ദർ പെർത്ത് സ്‌കോർച്ചേഴ്‌സിനെതിരായ മത്സരത്തിലാണ് തുടരെ മൂന്ന് പന്തുകളിൽ വിക്കറ്റെടുത്ത് കൊടുങ്കാറ്റായത്. ഓസ്‌ട്രേലിയൻ ആഭ്യന്തര ടൂർണമെന്റുകളിൽ ഗുരീന്ദറിന്റെ മൂന്നാം ഹാട്രിക്ക് നേട്ടം കൂടിയാണിത്.
മത്സരത്തിന്റെ 12ാം ഓവറിൽ കോളിൻ മൺറോയെ പുറത്താക്കിയ ഗുരീന്ദർ, 16-ാം ഓവറിലെ ആദ്യ പന്തിൽ ആരോൺ ഹാർഡി, രണ്ടാം പന്തിൽ ലൗറി ഇവാൻസ് എന്നിവരെ പുറത്താക്കിയാണ് ഹാട്രിക്ക് തികച്ചത്. മത്സരത്തിലാകെ നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയ താരം നാല് വിക്കറ്റുകളും വീഴ്ത്തി. മത്സരത്തിൽ ഡെക്ക്വർത്ത് ലൂയീസ് നിയമം അനുസരിച്ച് ബ്ലാക്ക് തണ്ടർ വിജയം സ്വന്തമാക്കി.
ഇന്ത്യയിലെ പഞ്ചാബിൽ ജനിച്ച് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണ് ഗുരീന്ദർ. 2018ലെ ജെടിഎൽ വൺഡേ കപ്പിൽ ടാസ്മാനിയക്ക് വേണ്ടി വിക്ടോറിയക്കെതിരേ കളിക്കുമ്പോഴാണ് ഗുരീന്ദർ കരിയറിലെ ആദ്യ ഹാട്രിക്ക് നേടുന്നത്. പിന്നാലെ 2021 നവംബറിൽ മാർഷ് കപ്പിലും ഹാട്രിക് നേടിയ താരം ആഭ്യന്തര തലത്തിൽ 50 ഓവർ ക്രിക്കറ്റിൽ രണ്ട് ഹാട്രിക്കുകൾ നേടുന്ന ആദ്യ ബൗളറെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് ബിഗ് ബാഷിലെ മൂന്നാം ഹാട്രിക്ക് നേട്ടം
ഓസ്‌ട്രേലിയക്കായി രണ്ട് ഏകദിനങ്ങൾ കളിച്ച താരം കൂടിയാണ് ഗുരീന്ദർ. 2015 ജനുവരിയിൽ ഇന്ത്യയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. അന്ന് അജിൻക്യ രഹാനെയുടെ വിക്കറ്റെടുത്ത താരം പിന്നീട് ഇംഗ്ലണ്ടിനെതിരെയും കളത്തിലിറങ്ങി ഇയാൻ ബെല്ലിന്റെയും ഇയാൻ മോർഗന്റെയും വിക്കറ്റുകളാണ് വീഴ്ത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ