19 പന്തിൽ 52 റൺസ്! അവിശ്വസനീയ ബാറ്റിങുമായി താഹിർ; ഇന്ത്യ മഹാരാജാസിനെ വീഴ്ത്തി വേൾഡ് ജയന്റ്സ് (വീഡിയോ)

19 പന്തിൽ 52 റൺസ്! അവിശ്വസനീയ ബാറ്റിങുമായി താഹിർ; ഇന്ത്യ മഹാരാജാസിനെ വീഴ്ത്തി വേൾഡ് ജയന്റ്സ് (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മസ്കറ്റ്: പന്ത് കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ  ആ കേട് ബാറ്റിങിൽ തീർത്ത് ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിർ. താരത്തിന്റെ അവിശ്വസനീയ വെടിക്കെട്ടിന്റെ ബലത്തിൽ ഇന്ത്യ മഹാരാജാസിനെ കീഴടക്കി ലെജൻഡ്സ് ലീ​ഗിൽ ആദ്യ വിജയം സ്വന്തമാക്കി വേൾജ് ജയന്റ്സിന് ഉജ്ജ്വല വിജയം. 69 പന്തിൽ 140 റൺസുമായി മിന്നിത്തിളങ്ങിയ ഇന്ത്യ മഹാരാജാസ് താരം നമാൻ ഓജയുടെ ഒറ്റയാൾ പോരാട്ടം വിഫലം. 

ഇന്ത്യ മഹാരാജാസിനെ മൂന്നു വിക്കറ്റിനാണ് അവർ തോൽപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യൻ മഹാരാജാസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ നേടിയത് 209 റൺസ്. ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ വേൾഡ് ജയന്റ്സ്, ഇമ്രാൻ താഹിറിന്റെ അവിശ്വസനീയ പ്രകടനത്തിന്റെ ബലത്തിൽ മൂന്ന് പന്തും മൂന്ന് വിക്കറ്റും ബാക്കി നിർത്തി ലക്ഷ്യത്തിലെത്തി.

ഒരു ഘട്ടത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്ന നിലയിൽ തകർന്ന വേൾഡ് ജയന്റ്സിന്, അവസാന ഓവറുകളിൽ ഇമ്രാൻ താഹിർ നടത്തിയ കടന്നാക്രമണമാണ് കരുത്തായത്. വെറും 19 പന്തുകളിൽ നിന്ന് താഹിർ അടിച്ചു കൂട്ടിയത് 52 റൺസ്. മൂന്ന് ഫോറും അഞ്ച് സിക്സും ഉൾപ്പെടുന്നതാണ് താഹിറിന്റെ ഇന്നിങ്സ്. 27 പന്തിൽ നിന്ന് രണ്ട് ഫോറും ആറ് സിക്സും സഹിതം 53 റൺസെടുത്ത കെവിൻ പീറ്റേഴ്സന്റെ പ്രകടനവും വേൾഡ് ജയന്റ്സിന് കരുത്തായി.

ബ്രാഡ് ഹാഡിൻ (13 പന്തിൽ 21), ക്യാപ്റ്റൻ ഡാരൻ സമി (11 പന്തിൽ 28), മോൺ മോർക്കൽ (15 പന്തിൽ 21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ മത്സരത്തിൽ 95 റൺസടിച്ച അയർലൻഡ് താരം കെവിൻ ഒബ്രിയന് ഇക്കുറി തിളങ്ങാനായില്ല. ആറ് പന്തിൽ ഒൻപത് റൺസെടുത്ത് ഒബ്രിയൻ പുറത്തായി. ജൊനാഥൻ ട്രോട്ട് (6), കോറി ആൻഡേഴ്സൻ (0), ആൽബി മോർക്കൽ (4) എന്നിവരും നിരാശപ്പെടുത്തി. 

ഇന്ത്യയ്ക്കായി സ്റ്റുവർട്ട് ബിന്നി നാല് ഓവറിൽ 22 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മുനാഫ് പട്ടേലിനും രണ്ട് വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 51 റൺസ് വഴങ്ങി. മൻപ്രീത് ഗോണി നാല് ഓവറിൽ 51 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ഓപ്പണർ നമാൻ ഓജയുടെ ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. വസിം ജാഫറിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത ഓജ വെറും 69 പന്തിൽനിന്ന് 140 റൺസാണ് അടിച്ചുകൂട്ടിയത്. 15 ഫോറും ഒൻപതു സിക്സും ഉൾപ്പെടുന്നതാണ് ഓജയുടെ ഇന്നിങ്സ്. ക്യാപ്റ്റൻ മുഹമ്മദ് കൈഫ് 47 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 53 റൺസെടുത്ത് ഓജയ്ക്ക് കൂട്ടുനിന്നു. 15 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്കായി മൂന്നാം വിക്കറ്റിൽ നമാൻ ഓജ – മുഹമ്മദ് കൈഫ് കൂട്ടുകെട്ട് 109 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 187 റൺസ്!

അതേസമയം, വസിം ജാഫർ (0), എസ്. ബദരീനാഥ് (0) എന്നിവർ നിരാശപ്പെടുത്തി. നേരിട്ട ഒരേയൊരു പന്തിൽ സിക്സർ നേടി യൂസഫ് പഠാൻ ക്യാപ്റ്റൻ കൈഫിനൊപ്പം പുറത്താകാതെ നിന്നു. വേൾഡ് ജയന്റ്സിനായി സൈഡ്ബോട്ടം മൂന്ന് ഓവറിൽ 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മോൺ മോർക്കലിനാണ് ശേഷിക്കുന്ന വിക്കറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com