ആന്റിഗ്വാ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ രണ്ട് വർഷം മുൻപ് നേരിട്ട തോൽവിക്ക് കണക്ക് വീട്ടാൻ ഇന്ത്യ ഇന്ന് ഇറങ്ങുന്നു. അന്ന് ഇന്ത്യയെ തോൽപ്പിച്ച് കിരീടം ചൂടിയ ബംഗ്ലാദേശ് ആണ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
കോവിഡ് പോസിറ്റീവായ നായകൻ ഉൾപ്പെടെയുള്ള കളിക്കാർ തിരിച്ചെത്തുന്നത് ഇന്ത്യക്ക് ആശ്വാസമാണ്. യഷ് ദളും വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദും ഇന്ന് കളിക്കും. കഴിഞ്ഞ രണ്ട് കളിയിൽ ഇന്ത്യയെ നയിച്ച ഓൾറൗണ്ടർ നിഷാന്ത് സിന്ധു കോവിഡ് പോസിറ്റീവായതോടെ ഐസൊലേഷനിലാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ ഇന്ത്യ
പ്രധാന കളിക്കാർ ഇല്ലാതിരുന്നിട്ടും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങളിൽ തോൽവി അറിയാതെ മുൻപോട്ട് പോകാനായത് ഇന്ത്യക്ക് ഊർജം നൽകുന്നു. ആദ്യ കളിയിൽ സൗത്ത് ആഫ്രിക്കയേയും രണ്ടാമത്തേതിൽ അയർലാൻഡിനേയും അവസാന മത്സരത്തിൽ ഉഗാണ്ടയേയുമാണ് ഇന്ത്യ തോൽപ്പിച്ചത്.
നായകൻ റക്കിബുൾ ഹസൻ നേതൃത്വം നൽകുന്ന സ്പിന്നിലാണ് ബംഗ്ലാദേശിന്റെ കരുത്ത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് കളിയിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമായാണ് ബംഗ്ലാദേശ് ക്വാർട്ടർ ഫൈനൽ കളിക്കുന്നത്. യുഎഇയോടും കാനഡയോടും ജയിച്ചപ്പോൾ ഇംഗ്ലണ്ടിനോടാണ് അവർ തോറ്റത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ