ന്യൂഡല്‍ഹി: എക്കാലത്തേയും മികച്ച ഇന്ത്യന്‍ അത്‌ലറ്റ് ആണ് നീരജ് ചോപ്രയെന്ന് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ നേടിയ അഞ്ജു ബോബി ജോര്‍ജ്. ഒളിംപിക്‌സിലേയും ലോക ചാമ്പ്യഷിപ്പിലേയും നീരജിന്റെ മെഡല്‍ നേട്ടം ചൂണ്ടിയാണ് അഞ്ജുവിന്റെ വാക്കുകള്‍.
200ല്‍ അധികം രാജ്യങ്ങളാണ് അത്‌ലറ്റിക്‌സില്‍ മത്സരിക്കുന്നത്. ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ ടൂര്‍ണമെന്റുകളില്‍ ഒന്നാണ്. ലോക ചാമ്പ്യന്‍ഷിപ്പിലോ അത്‌ലറ്റിക്‌സിലോ മെഡല്‍ നേടുക എന്നാല്‍ വലിയ കാര്യമാണ്. രണ്ട് മെഡലുകളാണ് നീരജ് നേടിയത്. ഒന്ന് ഒളിംപിക്‌സിലും പിന്നെ ലോക ചാമ്പ്യന്‍ഷിപ്പിലും. ഇതിലൂടെ നമുക്ക് പറയാം എക്കാലത്തേയും മികച്ച ഇന്ത്യന്‍ അത്‌ലറ്റാണ് നീരജ് ചോപ്ര, അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.
2003 മുതല്‍ ഇതൊരു നീണ്ട കാത്തിരിപ്പായിരുന്നു
ഞാനാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്. കാരണം 2003 മുതല്‍ ഇതൊരു നീണ്ട കാത്തിരിപ്പായിരുന്നു. ഇവിടെ താനൊരു യഥാര്‍ഥ ചാമ്പ്യനാണെന്ന് നീരജ് തെളിയിച്ചിരിക്കുന്നു, അഭിനന്ദനങ്ങള്‍, അഞ്ജു പറഞ്ഞു.
2003ലാണ് അഞ്ജു ബോബി ജോര്‍ജ് ലോക ചാമ്പ്യന്‍ഷിപ്പ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കായി ആദ്യമായി മെഡല്‍ നേടിയത്. 88.13 മീറ്റര്‍ എറിഞ്ഞാണ് നീരജ് ചോപ്രയുടെ വെള്ളി നേട്ടം. തുടക്കത്തില്‍ ഫൗളോടെയാണ് നീരജ് തുടങ്ങിയത്. നിലവിലെ ചാമ്പ്യന്‍ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് ആദ്യ ശ്രമത്തില്‍ തന്നെ 90ന് മുകളില്‍ എറിഞ്ഞ് ആധിപത്യം ഉറപ്പിച്ചു.
രണ്ടാം ശ്രമത്തില്‍ 82.39 മീറ്റര്‍ എറിഞ്ഞു. പിന്നാലെ 86.37 മീറ്റര്‍ കണ്ടെത്തി. നാലാം ശ്രമത്തിലാണ് മെഡല്‍ സ്വന്തമാക്കാനുള്ള ദൂരത്തിലേക്ക് നീരജ് എത്തിയത്. ഈ വര്‍ഷം ഡയമണ്ട് ലീഗില്‍ കണ്ടെത്തിയ 89.94 മീറ്ററാണ് നീരജിന്റെ മികച്ച പ്രകടനം. 90 മീറ്റര്‍ തൊടുക എന്നത് ലോക ചാമ്പ്യന്‍ഷിപ്പിലും നീരജിന് സാധ്യമായില്ല.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ