മുംബൈ: വംശീയ അധിക്ഷേപങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിടേണ്ടി വന്നത് സിഡ്‌നിയില്‍ നിന്നെന്ന് ഇന്ത്യന്‍ താരം അജിങ്ക്യാ രഹാനെ. അഡ്‌ലെയ്ഡും മെല്‍ബണും അത്രയും മോശമല്ല. എന്നാല്‍ സിഡ്‌നിയില്‍ തുടര്‍ച്ചയായി നേരിടേണ്ടി വന്നിരുന്നതായി രഹാനെ പറഞ്ഞു.
ഞാന്‍ വംശിയ അധിക്ഷേപം നേരിട്ടിട്ടുണ്ട്. അത് പലപ്പോഴും വളരെ മോശമായ നിലയിലെത്തും. മുഹമ്മദ് സിറാജിന് നേര്‍ക്ക് വംശിയ അധിക്ഷേപം വന്നപ്പോള്‍ അധിക്ഷേപിച്ചവരെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കണം എന്ന് ഞങ്ങള്‍ നിലപാടെടുത്തു. അവര്‍ക്കെതിരെ നടപടി എടുക്കാതെ ഞങ്ങള്‍ കളിക്കില്ലെന്ന് ഞാന്‍ അമ്പയര്‍മാരോട് പറഞ്ഞു, കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച രഹാനെ പറയുന്നു.
ഡ്രസ്സിങ് റൂമില്‍ ഇരിക്കാനല്ല, കളിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്
മത്സരം തടസപ്പെടുത്താനാവില്ല, നിങ്ങള്‍ക്ക് വേണമെങ്കിള്‍ ഇറങ്ങിപ്പോക്ക് നടത്താം എന്നാണ് അമ്പയര്‍മാര്‍ പ്രതികരിച്ചത്. ഡ്രസ്സിങ് റൂമില്‍ ഇരിക്കാനല്ല, കളിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് എന്നാണ് ഞാന്‍ അവര്‍ക്ക് മറുപടി നല്‍കിയത്. ആ സമയം സഹകളിക്കാരന് പിന്തുണ നല്‍കുക എന്നതാണ് പ്രധാനം. സിഡ്‌നിയില്‍ സംഭവിച്ചത് നടക്കാന്‍ പാടില്ലാത്തതാണ് എന്നും ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് പറയുന്നു.
സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ പൊരുതി സമനില പിടിച്ചതോടെയാണ് പരമ്പര ജയത്തിലേക്ക് ഇന്ത്യക്ക് വഴി തുറന്നത്. ഋഷഭ് പന്ത് അവസാന ദിനം കളിയിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നപ്പോള്‍ വിജയ പ്രതീക്ഷയിലേക്ക് ഒരുവേള ഇന്ത്യ എത്തിയിരുന്നു. എന്നാല്‍ പന്ത് പുറത്തായതിന് പിന്നാലെ ഹനുമാ വിഹാരിയും ആര്‍ അശ്വിനും ക്രീസില്‍ നിലയുറപ്പിച്ച് സമനില പിടിച്ചു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ