60ാം മിനിറ്റില്‍ പകരക്കാരനായെത്തി ആന്‍ഡ്രിയാസ്; പിന്നാലെ 2 ഗോള്‍; ഫ്രാന്‍സിനെ വീഴ്ത്തി ഡെന്‍മാര്‍ക്ക്
പാരിസ്: യൂറോ കപ്പിന് പിന്നാലെ യുവേഫ നേഷന്‍സ് ലീഗിലും ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് തിരിച്ചടി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നേഷന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രാന്‍സിനെ ഡെന്‍മാര്‍ക്ക് വീഴ്ത്തിയത്.
രണ്ടാം പകുതിയില്‍ ബെന്‍സെമയിലൂടെ നേടിയ ഗോളിലൂടെ ഫ്രാന്‍സ് ആണ് ലീഡ് എടുത്തത്. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ ആന്‍ഡ്രിയാസ് കൊര്‍ണേലൂയിസ് രണ്ട് വട്ടം ഗോള്‍ വല കുലുക്കി ഫ്രാന്‍സിനെ ഞെട്ടിച്ചു. 68, 88 മിനിറ്റുകളിലാണ് ഡെന്‍മാര്‍ക്കിനെ തകര്‍പ്പന്‍ ജയത്തിലേക്ക് എത്തിച്ച ആന്‍ഡ്രിയാസിന്റെ ഗോള്‍ എത്തിയത്.
ഡെന്‍മാര്‍ക്കിന് മേല്‍ മുന്‍തൂക്കം നിലനിര്‍ത്തി കളിച്ചത് ഫ്രാന്‍സ് ആയിരുന്നെങ്കിലും ആന്‍ഡ്രിയാസിന്റെ വരവ് കളി മാറ്റിമറിച്ചു. രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലെ എംബാപ്പെ പരിക്കേറ്റ് പുറത്തേക്ക് പോയതും ഫ്രാന്‍സിന് തിരിച്ചടിയായി. എന്‍കുങ്കുവിന്റെ ബാക്ക് ഹീല്‍ പാസില്‍ നിന്നാണ് ബോക്‌സിനുള്ളിലേക്ക് കടന്ന് ബെന്‍സെമ വല കുലുക്കിയത്.
ബോക്‌സിന് മുന്‍പില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന തന്നിലേക്ക് വന്ന ക്രോസ് ഗോള്‍ വലയിലേക്ക് തട്ടിയിട്ടാണ് ആന്‍ഡ്രിയാസ് ഡെന്‍മാര്‍ക്കിനായി സമനില പിടിച്ചത്. പിന്നാലെ ലീഡ് എടുക്കാനുള്ള കാന്റേയുടെ ശ്രമം ഗോള്‍ പോസ്റ്റില്‍ തട്ടി അകന്നു. പിന്നാലെ ഡെന്‍മാര്‍ക്കിനായി വല കുലുക്കാന്‍ എറിക്‌സണിനും അവസരം മുന്‍പിലെത്തിയെങ്കിലും ഫിനിഷിങ്ങില്‍ പിഴച്ചു.
ലോങ് ബോള്‍ സ്വീകരിച്ച് ഫ്രാന്‍സ് താരങ്ങളുടെ ചലഞ്ച് മറികടന്നാണ് ആന്‍ഡ്രിയാസ് വിജയ ഗോള്‍ നേടിയത്. 2013ന് ശേഷം ആദ്യമായാണ് സ്വന്തം മണ്ണില്‍ 90 മിനിറ്റിനുള്ളില്‍ ഫ്രാന്‍സ് തോല്‍വി സമ്മതിക്കുന്നത്. 2013ല്‍ സ്‌പെയ്‌നായിരുന്നു ഫ്രാന്‍സിനെ ഇവിടെ വീഴ്ത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ