ദോഹ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറുവിനെ വീഴ്ത്തി ഖത്തറിലേക്ക് ടിക്കറ്റ് എടുത്ത് ഓസ്‌ട്രേലിയ. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നാണ് ഓസ്‌ട്രേലിയയുടെ ജയം. ഇവിടെ താരമായത് മാറി ഡാന്‍സ് കളിച്ച് പെനാല്‍റ്റി കിക്ക് തടുത്തിട്ട ഓസ്‌ട്രേലിയന്‍ ഗോള്‍ കീപ്പറും.
ദോഹയില്‍ നടന്ന പെറു-ഓസ്‌ട്രേലിയ പോര് അധിക സമയത്തും ഗോള്‍ രഹിത സമനിലയില്‍ തുടര്‍ന്നതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പെനാല്‍റ്റി ഷൂട്ടൗട്ട് മുന്‍പില്‍ കണ്ട് ഓസ്‌ട്രേലിയന്‍ കോച്ച് ഗ്രഹാം അര്‍നോള്‍ഡ് എക്‌സ്ട്രാ ടൈം അവസാനിക്കുന്നതിന് ഏതാനും മിനിറ്റുകള്‍ മാത്രം മുന്‍പ് ആന്‍ഡ്ര്യു റെഡ്‌മെയ്‌നെ പകരക്കാരനായി കൊണ്ടുവന്നതാണ് നിര്‍ണായകമായത്.
ഗോള്‍ ലൈനിലെ അണ്‍ഓര്‍ത്തഡോക്‌സ് മൂവ്‌മെന്റ്‌സിലൂടെ പെറുവിന്റെ രണ്ട് കിക്കുകളാണ് ഓസ്‌ട്രേലിയന്‍ ഗോള്‍കീപ്പര്‍ തടുത്തിട്ടത്. ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയയുടെ ആദ്യ കിക്ക് ലക്ഷ്യം കാണാതെ പോയിരുന്നു. എന്നാല്‍ പെറുവിന്റെ മൂന്നാമത്തെ കിക്ക് റെഡ്‌മെയ്ന്‍ തടുത്തിട്ടതോടെ ഓസ്‌ട്രേലിയ വിജയ പ്രതീക്ഷയിലേക്ക് തിരികെ എത്തി. പെറുവിന്റെ അലക്‌സ് വലേറ എടുത്ത അവസാനത്തെ കിക്ക് തന്റെ വലത്തേക്ക് ഡൈവ് ചെയ്ത് തടുത്തിട്ട് റെഡ്‌മെയ്ന്‍ ഓസ്‌ട്രേലിയയുടെ ഹീറോയായി.
ഖത്തറില്‍ ആദ്യമായി ഫുട്‌ബോള്‍ മത്സരം കളിക്കുന്നവരായിട്ടും ആക്രമിച്ച് കളിക്കാനായിരുന്നു പെറുവിന്റെ ശ്രമം. അഞ്ച് മിനിറ്റിനിടെ രണ്ട് കോര്‍ണറുകള്‍ കണ്ടെത്തിയും രണ്ടാം പകുതിയില്‍ കൗണ്ടര്‍ അറ്റാക്കുകളിലൂടേയും പെറു മുന്നേറി. എന്നാല്‍ കളി മെല്ലെയാക്കുന്ന ശൈലിയിലാണ് ഓസ്‌ട്രേലിയ കളിച്ചത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ