ഫറ്റോർഡ: ഐഎസ്എൽ കിരീട പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾരഹിതം. കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു. തുടക്കം മുതൽ ആക്രമണ മൂഡിലായിരുന്നു ബ്ലാസ്റ്റേഴ്സ്. മികച്ച അവസരങ്ങൾ ഒരുക്കാനും കൊമ്പൻമാർക്കായി. 39ാം മിനിറ്റിൽ ആൽവരോ വാസ്ക്വസിന്റെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടിത്തെറിച്ചത് നിരാശയായി.
ആദ്യ പകുതിയിലുടനീളം പന്ത് കൈവശം വച്ച് കളിക്കുന്നതിലും മികച്ച പാസുകൾ നൽകുന്നതിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചു. ഗോളിലേക്ക് ആറോളം ശ്രമങ്ങളും ടീം നടത്തി. അതിനിടെയിലാണ് ഒരു ശ്രമം പോസ്റ്റിൽ തട്ടിത്തെറിച്ചത്.
38ാം മിനിറ്റിൽ ഹൈദരാബാദ് ടീമിൽ ആദ്യ മാറ്റം. ജോയൽ കിയാനിസിനു പകരം ഹവിയർ സിവേറിയോ കളത്തിലെത്തി.
39ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിനു മുന്നിൽ വില്ലനായി ക്രോസ് ബാർ നിന്നത്. അൽവാരോ വാസ്ക്വസിന്റെ ബുള്ളറ്റ് ഷോട്ട് ഗോൾകീപ്പറെ മറികടന്നെങ്കിലും പന്ത് ക്രോസ് ബാറിൽത്തട്ടി തെറിക്കുകയായിരുന്നു.
ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ഹൈദരാബാദും മികച്ച ഗോളവസരത്തിനടുത്തെത്തി. ഫ്രീകിക്കിൽ നിന്നുള്ള പന്തിൽ സിവേറിയോയുടെ മിന്നും ഹെഡ്ഡർ അതിലും മികച്ച സേവിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭ്സുഖൻ ഗിൽ രക്ഷപ്പെടുത്തി.
മലയാളി താരം സഹൽ അബ്ദുൽ സമദ് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പരിക്കാണ് താരത്തിന് വിനയായത്. ഐഎസ്എൽ രണ്ടാം പാദ സെമിക്കു മുൻപാണ് സഹലിന് പരിക്കേറ്റത്.
മലയാളി താരം കെപി രാഹുൽ ആദ്യ ഇലവനിൽ എത്തുകയും ചെയ്തു. ക്യാപ്റ്റൻ അഡ്രിയൻ ലൂണ, കെ.പി. രാഹുൽ എന്നിവരെ ഉൾപ്പെടുത്തിയാണ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ