പൂനെ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മൂന്നാം ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 13 റണ്‍സിനാണ് ചെന്നൈ പരായപ്പെടുത്തിയത്. 203 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിനു മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ 24 പന്തില്‍ 39 റണ്‍സും കെയ്ന്‍ വില്യംസന്‍ 37 പന്തില്‍ 47 റണ്‍സും എടുത്തു. എന്നാല്‍ മധ്യനിരയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി.
മധ്യനിരയില്‍ നിക്കോളാസ് പുരാന്‍ അര്‍ധസെഞ്ചുറി നേടി. 33 പന്തുകള്‍ നേരിട്ട പുരാന്‍ 64 റണ്‍സെടുത്തു പുറത്താകാതെ നിന്നു. രാഹുല്‍ ത്രിപാഠി (പൂജ്യം), എയ്ഡന്‍ മര്‍ക്‌റാം (10 പന്തില്‍ 17), ശശാങ്ക് സിങ് (14 പന്തില്‍ 15), വാഷിങ്ടന്‍ സുന്ദര്‍ (രണ്ട്) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോറുകള്‍. ചെന്നൈയ്ക്കായി മുകേഷ് ചൗധരി നാലു വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ രണ്ടു വിക്കറ്റു മാത്രം നഷ്ടത്തില്‍ 202 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദ്-ഡെവോണ്‍ കോണ്‍വെ സഖ്യത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണു ചെന്നൈയ്ക്കു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 182 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.
ഗെയ്ക് വാദ് സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ വെച്ച് പുറത്തായി. 57 പന്തുകള്‍ നേരിട്ട താരം 99 റണ്‍സെടുത്തു. 33 പന്തുകളില്‍നിന്നാണ് ഗെയ്ക്വാദ് അര്‍ധസെഞ്ചുറി തികച്ചത്. ഡെവോണ്‍ കോണ്‍വെ 55 പന്തില്‍ നിന്നും 85 റണ്‍സെടുത്തു പുറത്താകാതെ നിന്നു. നായകന്‍ ധോണി എട്ടുറണ്‍സെടുത്തു. മൂന്നാം ജയത്തോടെ ചെന്നൈയ്ക്ക് ആറു പോയിന്റായി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ