ടെഹ്റാൻ: ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ 6-2ന്റെ തോൽവി ഇറാനെ പിടിച്ചുകുലുക്കുന്നു. മഹ്സ അമീനിയുടെ മരണത്തെ തുടർന്ന് രാജ്യത്ത് അരങ്ങേറുന്ന പ്രതിഷേധങ്ങൾക്കൊപ്പമുള്ള നാണംകെട്ട തോൽവി മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് വ്യാഖ്യാനിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്തെ പിടികൂടിയ അശാന്തിയാണ് തോൽവിക്ക് കാരണമെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നത്.
അമേരിക്ക, ബ്രിട്ടൻ, ഇസ്രയേൽ എന്നിവയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളാണ് ഇറാനിലെ പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും ലോകകപ്പിൽ നിന്ന് ഇറാൻ ദേശീയ ടീമിനെ പുറത്താക്കാൻ പ്രതിഷേധം ഇളക്കിവിടുകയാണെന്നും ചില മാധ്യമങ്ങൾ ആരോപിക്കുന്നു. മനഃശാസ്ത്രപരമായി യുദ്ധം പ്രഖ്യാപിച്ച് പാശ്ചാത്യ മാധ്യമങ്ങൾ ടീമിനെ തകർക്കാൻ ശ്രമിക്കുകയാണെന്ന് കെയ്ഹാൻ എന്ന പത്രം എഴുതി. ഇറാൻ ടീമിനെ അതിന്റെ ആത്മാവിനെ തകർക്കാൻ വിദേശ മാധ്യമങ്ങൾ ശ്രമിക്കുന്നതായും ചില മാധ്യമങ്ങൾ ആരോപിച്ചു.
മത്സരത്തിനിറങ്ങിയ ഇറാൻ താരങ്ങൾ രാജ്യത്തെ പ്രതിഷേധ പ്രകടനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ഗാനം ആലപിച്ചില്ല. ഗാലറിയിലും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ടീഷർട്ടുകൾ ധരിച്ച് ആരാധകർ എത്തി.
ഖത്തറിൽ മത്സരം നടക്കുമ്പോഴും ഇറാനിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ടായിരുന്നു. തിങ്കളാഴ്ച കളി അരങ്ങേറിയപ്പോൾ, രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള കുർദിഷ് നഗരത്തിൽ പ്രതിഷേധക്കാർക്കെതിരെ ഇറാനിയൻ സുരക്ഷാ സേന കനത്ത വെടിവെയ്പ്പാണ് നടത്തിയത്.
ഇറാനിലെ പ്രതിഷേധക്കാർ രാജ്യത്തിന്റെ നാണംകെട്ട തോൽവി തെരുവുകളിൽ ആഘോഷിച്ചു. ഇംഗ്ലണ്ട് ഗോളുകൾ നേടിയപ്പോൾ ആഹ്ലാദം പ്രകടിപ്പിച്ചതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ