ദോഹ: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ വെയ്ല്‍സിനെ വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഇറാനെ തോൽപ്പിച്ച് യുഎസ്എയും പ്രീ ക്വാര്‍ട്ടറിലെത്തി. ഇംഗ്ലണ്ട് വെയില്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകർത്തപ്പോൾ ഒരു ഗോള്‍ ജയവുമായാണ് യുഎസ്എ ഇറാനെ കീഴടക്കിയത്. ഗ്രൂപ്പിൽ ഏഴ് പോയിന്റോടെ ഇംഗ്ലണ്ട് ഒന്നാമതും അഞ്ച് പോയന്റുമായി യുഎസ്എ രണ്ടാം സ്ഥാനത്തുമാണ്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇംഗ്ലണ്ട് വെയ്ൽസിനെ വീഴ്ത്തിയത്. മാര്‍ക്കസ് റാഷ്ഫോര്‍ഡ് രണ്ട് ഗോളുകൾ നേടിയപ്പോൾ ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ ഫില്‍ ഫോഡന്റെ വകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കം മുതൽ ഇംഗ്ലണ്ടിന്റെ മുന്നേറ്റമാണ് കണ്ടത്. 50-ാം മിനിറ്റില്‍ ആദ്യ ഗോൾ പിറന്നു. ഫില്‍ ഫോഡനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കാണ് മാര്‍ക്കസ് റാഷ്ഫോര്‍ഡ് വലയിലെത്തിച്ചത്. നിമിഷങ്ങൾക്കകം വീണ്ടുമൊരു ഗോൾ. ഹാരി കെയ്ന്‍ നൽകിയ ക്രോസ് ഫില്‍ ഫോഡൻ കൃത്യമായി ഗോളാക്കി. വെയ്ല്‍സ് ഉണര്‍ന്ന് പൊരുതിയെങ്കിലും ലക്ഷ്യം കണ്ടില്ല. 68-ാം മിനിറ്റില്‍ റാഷ്ഫോര്‍ഡ് ഇംഗ്ലണ്ടിനായി വീണ്ടും സ്കോർ ചെയ്തു.
ഇറാനെ പുറത്താക്കി യുഎസ്എ
ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ ഇറാന്റെ വെല്ലുവിളി അതിജീവിച്ച് ഒറ്റ ഗോൾ ബലത്തിലാണ് യുഎസ്എ ജയിച്ചു കയറിയത്. ആദ്യ പകുതിയില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച് ആണ് ഗോൾ നേടിയത്. 38ാം മിനിറ്റിലാണ് ഇറാന്റെ വല കുലുക്കി പുലിസിച്ച് യുഎസിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയില്‍ സുവര്ണാവസരങ്ങള് ലഭിച്ചെങ്കിലും ഗോളാക്കാൻ ഇറാന് കഴിഞ്ഞില്ല.
പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് എ ഗ്രൂപ്പ് റണ്ണറപ്പുകളായ സെനഗലിനെയും യുഎസ്എ എ ഗ്രൂപ്പ് ചാമ്പ്യന്മാരായ നെതര്‍ലന്‍ഡ്സിനെയും നേരിടും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ