ദോഹ: 2026ലെ ലോകകപ്പോടെ ഫിഫ ലക്ഷ്യമിടുന്നത് 1100 കോടിയുടെ വരുമാനം. കാനഡയും മെക്‌സിക്കോയും യുഎസ്എയും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ 42 രാജ്യങ്ങള്‍ മത്സരത്തിന് എത്തുമ്പോള്‍ വരുമാനത്തില്‍ 50 ശതമാനം വര്‍ധനവ് ലക്ഷ്യം വെക്കുകയാണ് ഫിഫ.
സംപ്രേഷണാവകാശം, സ്‌പോര്‍ണര്‍ഷിപ്പ് ഡീലുകള്‍, ടിക്കറ്റ് വില്‍പ്പന ഉള്‍പ്പെടെയുള്ളവയിലൂടെ വരുമാന വര്‍ധനവുണ്ടാകുമെന്നാണ് ഫിഫ കൗണ്‍സിലില്‍ അവതരിപ്പിച്ച നാല് വര്‍ഷത്തെ ബജറ്റില്‍ പറയുന്നത്. 2019-2022 കാലത്തെ വരുമാനം പ്രതീക്ഷിച്ചതിലും 1 ബില്യണ്‍ ഡോളര്‍ അധികം കണ്ടെത്താന്‍ ഫിഫയ്ക്ക് സാധിച്ചിരുന്നു.
എന്നാല്‍ 48 ടീമുകള്‍ കിരീട പോരിന് വരുമ്പോള്‍ 2026 ലോകകപ്പില്‍ എത്ര മത്സരങ്ങള്‍ ഉണ്ടാവും എന്നതില്‍ ഉള്‍പ്പെടെ വ്യക്തത വരേണ്ടതുണ്ട്. മൂന്ന് ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകളായി തിരിച്ച് 80 ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ എന്നതാണ് 2017ല്‍ ഫിഫ കൗണ്‍സില്‍ തീരുമാനിച്ചത്. 12 ഗ്രൂപ്പുകളായി തിരിച്ച് 104 മത്സരങ്ങള്‍ എന്ന ഫോര്‍മാറ്റും ഈ വര്‍ഷം ഫിഫ മുന്‍പോട്ട് വെച്ചിരുന്നു. 32 ടീമുകളാവും ഈ ഫോര്‍മാറ്റില്‍ നോക്കൗട്ട് കളിക്കുക.
104 മത്സരങ്ങളുടെ ടൂര്‍ണമെന്റ്
എന്നാല്‍ 104 മത്സരങ്ങള്‍ വരുമ്പോള്‍ 34 ദിവസത്തെ ടൂര്‍ണമെന്റ് എന്നതിനും മാറ്റം വരും. 16 നോര്‍ത്ത് അമേരിക്കന്‍ നഗരങ്ങളാണ് 2026 ലോകകപ്പിന് വേദിയൊരുക്കുന്നത്. അമേരിക്കയിലെ 11 നഗരങ്ങള്‍ വേദിയാവുമ്പോള്‍ മൂന്ന് വേദികളാണ് മെക്‌സിക്കോയിലുള്ളത്. കാനഡയില്‍ രണ്ടും.
64 മത്സരങ്ങളാണ് ഖത്തര്‍ ലോകകപ്പില്‍ ഉണ്ടായത്. 32 ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ടൂര്‍ണമെന്റിലാവും ക്വാളിറ്റി മത്സരങ്ങള്‍ കാണാനാവുക എന്ന ഫിഫയുടെ തന്നെ പഠന റിപ്പോര്‍ട്ട് മാറ്റിവെച്ചാണ് 48 ടീമുകളെ പങ്കെടുപ്പിക്കാന്‍ ഫിഫ ഒരുങ്ങുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ