അഹമ്മദാബാദ്: കളിക്കളത്തിലെ മാന്യതയുടെ ആൾരൂപമെന്നൊക്കെ വിശേഷിപ്പിക്കുമെങ്കിലും ഐപിഎൽ ഫൈനലിൽ അപ്രതീക്ഷിത പുറത്താക്കൽ നേരിടേണ്ടി വന്നത് രാജസ്ഥാന്‍ റോയൽസിന്റെ ഇംഗ്ലിഷ് താരം ജോസ് ബട്‌ലറെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. കിരീടനേട്ടം സ്വപ്നംകണ്ട രാജസ്ഥാൻ ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന താരമാണ് ബട്ലർ. എന്നാൽ 39 റൺസ് മാത്രമെടുത്തുനിൽക്കെ താരം പുറത്തായി.
യശസ്വി ജെയ്‌സ്വാൾ, കാപ്റ്റൻ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ രാജസ്ഥാൻ താരങ്ങൾ പുറത്തായതോടെ പ്രതീക്ഷയെല്ലാം ബട്ട്ലറുടെ വിസ്മയത്തിലായിരുന്നു. എന്നാൽ 13–ാം ഓവറിലെ ആദ്യ പന്തിൽ താരത്തിന് ക്രീസ് വിടേണ്ടിവന്നു. ബട്‌ലറുടെ ബാറ്റിലുരസിയ പന്ത് നേരെ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലേക്കാണു ചെന്നത്.
നിരാശയോടെ ഗ്രൗണ്ട് വിട്ട ബട്‌ലർ, കടുത്ത അമർഷത്തോടെ ഹെൽമെറ്റും കയ്യുറയും വലിച്ചെറിയുന്ന ദൃശ്യങ്ങൾ ടിവി ക്യാമറയിൽ പതിഞ്ഞു. സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും രാജസ്ഥാനെ ഐപിഎൽ ചാംപ്യൻമാരാക്കാൻ കഴിയാത്ത നിരാശയാകും താരത്തിന് നിയന്ത്രിക്കാനാകാതെ പോയത്.
ഐപിഎൽ 15-ാം സീസണിൽ നിരവധി നേട്ടങ്ങൾ സ്വന്തമ പേരിലാക്കിയാണ് താരം നാട്ടിലേക്ക് മടങ്ങുന്നത്. 57.53 ശരാശരിയിൽ 863 റൺസെടുത്ത ബട്‌ലർ സീസണിൽ ഏറ്റവും അധികം റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി. ഇതിനുപുറമേ സീസണിൽ ഏറ്റവും അധികം ഫോർ (83) നേടിയ താരം, സിക്സർ (45) നേടിയ താരം, പവർപ്ലേയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം എന്നിങ്ങനെ നേട്ടങ്ങൾ ഒരുപാടുണ്ട്. ഐപിഎൽ ചരിത്രത്തിൽ, ഒരു സീസണിൽ ഏറ്റവും അധികം റൺസ് നേടുന്ന 2–ാമത്തെ താരം എന്ന റെക്കോർഡും ബട്‌ലർ നേടി.
ഈ വാര്‍ത്ത കൂടി വായിക്കാം "എനിക്കുള്ളതെല്ലാം നൽകും, ലോകകപ്പ് ആണ് ലക്ഷ്യം"; ആഗ്രഹം തുറന്നുപറഞ്ഞ് പാണ്ഡ്യ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ