ലണ്ടന്‍: അയാക്‌സില്‍ നിന്ന് എറിക് ടെന്‍ ഹാഗിനെ പരിശീലകനായി എത്തിക്കുമ്പോള്‍ പ്രതാപ കാലത്തേക്കുള്ള മടക്കമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലക്ഷ്യമിട്ടത്. പ്രീമിയര്‍ ലീഗിന്റെ സീസണിലെ തുടക്കവും യുവേഫ യൂറോപ്പ ലീഗിലെ ആദ്യ പോരാട്ടവും പക്ഷേ തോല്‍വികളായിരുന്നു ടെന്‍ ഹാഗിനെ കാത്തിരുന്നത്.
പിന്നീട് പ്രീമിയര്‍ ലീഗില്‍ തുടര്‍ വിജയങ്ങളുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകരെ ആശ്വാസം കൊള്ളിച്ചു. പിന്നാലെ യൂറോപ്പ ലീഗിലെ രണ്ടാം പോരും അവര്‍ വിജയിച്ചു. ഈ മത്സരത്തിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകര്‍ മറ്റൊരു കാര്യം കൂടി പ്രഖ്യാപിച്ചു. 'എറിക് ടെന്‍ ഹാഗ് ബോള്‍' ഒടുവില്‍ വന്നിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.
രണ്ടാം മത്സരത്തില്‍ ഷെരിഫ് ടിറസ്‌പോളിനെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ വിജയിച്ചത്. ഈ മത്സരത്തില്‍ ടീമിന്റെ പ്രകടനമാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. സമീപ കാലത്തൊന്നും മാഞ്ചസ്റ്റര്‍ താരങ്ങളില്‍ കാണാതിരുന്ന ഒത്തൊരുമയും ഇണക്കവും ആവോളം ഇത്തവണ മൈതാനത്ത് കണ്ടു.
കളിയുടെ 17ാം മിനിറ്റില്‍ ടീം പുറത്തെടുത്ത ഡിസ്‌പ്ലെയും അത് ഗോളില്‍ കലാശിച്ചതുമാണ് എറിക് ടെന്‍ ഹാഗ് ബോള്‍ വന്നത്തിയെന്ന ആരാധകരുടെ ആവേശത്തിന്റെ കാതല്‍. അവിശ്വസനീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ജേഡന്‍ സാഞ്ചോയാണ് വല ചലിപ്പിച്ചത്. ഈ ഗോളിലേക്ക് എത്തിയ വഴികളാണ് പരിശീലകന്റെ ബ്രില്ല്യന്‍സായി ആരാധകര്‍ വാഴ്ത്തുന്നത്. പിന്നാലെ 39ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഗോള്‍ വരള്‍ച്ചയ്ക്കും വിരാമമിട്ടു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ