ന്യൂഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന ഗുസ്തി താരങ്ങള്‍ ഗുരുതര ആരോപണവുമായി രംഗത്ത്. ബ്രിജ് ഭൂഷനെതിരായ പരാതി പിന്‍വലിക്കണമെന്ന് ഗുസ്തി ഫെഡറേഷനിലെ ചിലര്‍ ഭീഷണി മുഴക്കിയതായി ബജ്‌റംഗ് പുനിയ വെളിപ്പെടുത്തി. പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തുവെന്ന ഗുരുതര ആരോപണവും താരങ്ങള്‍ ഉന്നയിക്കുന്നു.
ബ്രിജ് ഭൂഷനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങള്‍ ഡല്‍ഹി ജന്തര്‍ മന്ദറില്‍ സമരം വീണ്ടും തുടങ്ങിയത്. മൂന്ന് മാസം മുന്‍പ് സമാന ആവശ്യവുമായി താരം സമരം ചെയ്തിരുന്നു. അന്ന് സമിതിയെ രൂപികരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്‌തെങ്കിലും പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇതോടെയാണ് താരങ്ങള്‍ വീണ്ടും സമരവുമായി രംഗത്തെത്തിയത്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങളാണ് താരങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്.
ഏഴ് വനിതാ താരങ്ങളാണ് അധ്യക്ഷനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇവരില്‍ ഒരു താരം പ്രായപൂര്‍ത്തിയാകാത്ത ആളെന്നും താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. മുന്‍നിര താരങ്ങളായ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് അടക്കമുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
ഏഴ് താരങ്ങള്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു താരങ്ങള്‍ ആരോപിച്ചു. മൂന്ന് മാസം മുന്‍പ് താരങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. എന്നാല്‍ സമിതി ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും താരങ്ങള്‍ ആവശ്യപ്പെടുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ