അമ്പാട്ടി റായുഡു കരീബിയന്‍ പ്രീമിയര്‍ ലീഗില്‍; മാർക്വി താരം; ഉടക്കുമോ ബിസിസിഐ? 

ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

സെന്റ് കിറ്റ്‌സ്: മുന്‍ ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായിരുന്ന അമ്പാട്ടി റായുഡു കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനൊരുങ്ങുന്നു. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയോട്‌സിനായി താരം കളിക്കും. 

ടീമിന്റെ മാര്‍ക്വീ താരമായാണ് റായുഡു കളിക്കാനിറങ്ങുന്നത്. സിപിഎല്‍ കളിക്കാന്‍ റായുഡു ഇറങ്ങിയാല്‍ ഈ ടൂര്‍ണമെന്റ് കളിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമായി മാറും. നേരത്തെ പ്രവീണ്‍ ടാംബെ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഉടമകളുടെ തന്നെ സിപിഎല്‍ ടീം ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിനായാണ് ടാംബെ കളിച്ചത്. 

മുംബൈ, ചെന്നൈ ടീമുകള്‍ക്കൊപ്പം ആറ് തവണ ഐപിഎല്‍ കിരീടം നേടിയതിന്റെ സമ്മോഹന റെക്കോര്‍ഡ് റായുഡുവിനുണ്ട്. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കി ചെന്നൈ ഐപിഎല്‍ കിരീടം നേടിയപ്പോള്‍ നായകന്‍ ധോനി കിരീടം ഏറ്റുവാങ്ങാന്‍ റായുഡുവിനെയാണ് വേദിയിലേക്ക് ക്ഷണിച്ചത്. 

അതിനിടെ അമേരിക്കയില്‍ നടന്ന മേജര്‍ ക്രിക്കറ്റ് ലീഗിന്റെ പ്രഥമ അധ്യായത്തില്‍ നിന്നു അമ്പാട്ടി റായുഡു പിന്‍മാറിയിരുന്നു. ബിസിസിഐയുടെ നിയമം കുരുക്കാകുമെന്നു കണ്ടാണ് താരത്തിന്റെ പിന്‍മാറ്റമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഉടമകളുടെ തന്നെ എംഎല്‍സി ടീം ടെക്‌സസ് സൂപ്പര്‍ കിങ്‌സിനായാണ് താരം കളിക്കാനൊരുങ്ങിയത്. 

നേരത്തെ സുരേഷ് റെയ്‌ന ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനായി ശ്രമിച്ചിരുന്നു. എന്നാല്‍ ബിസിസിഐ നടപടി ഭയന്നു താരം പിന്‍മാറുകയായിരുന്നു. 

വിരമിച്ച താരങ്ങള്‍ മറ്റു വിദേശ ലീഗുകളില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട് ഈയടുത്ത് ബിസിസിഐ കര്‍ശന തീരുമാനം എടുത്തിരുന്നു. ഈ നിയമം റായുഡുവിനു വിനയായി മാറുമോ എന്ന ആശങ്ക നിലവിലുണ്ട്. കൂളിങ് ഓഫ് പിരീഡ് പോളിസിയാണ് വിഷയത്തില്‍ ബിസിസിഐ ഉണ്ടാക്കിയത്. വിരമിച്ചു ഒരു ഘട്ടം വരെ താരങ്ങള്‍ക്ക് ഇത്തരം ലീഗുകളില്‍ കളിക്കുന്നതിനുള്ള വിലക്കാനുള്ള നടപടികളാണ് ആലോചനയിലുള്ളത്. നിയമം ബോര്‍ഡ് കര്‍ശനമാക്കിയിട്ടില്ലെങ്കിലും തത്വത്തില്‍ അത്തരമൊരു അനിശ്ചിതത്വം വിഷയത്തിലുണ്ട്. 

ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടിയില്ലെങ്കില്‍ യുവ താരങ്ങള്‍ ഇത്തരം ലീഗുകളിലേക്ക് കളിക്കാന്‍ പോയേക്കുമെന്ന ആശങ്കയാണ് ബിസിസിഐക്ക് വിഷയത്തിലുള്ളത്. നിലവില്‍ ഐപിഎല്‍ കളിക്കുന്ന താരങ്ങള്‍ക്ക് മറ്റൊരു വിദേശ ലീഗിലും കളിക്കാന്‍ അനുവാദമില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com