മിലാന്‍: ഇറ്റലി ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നു റോബര്‍ട്ടോ മാന്‍സിനി പടിയിറങ്ങി. പുതിയ പരിശീലകനെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രഖ്യാപിക്കുമെന്നു ഇറ്റാലിയന്‍ ഫുട്‌ബോള്‍ അധികൃതര്‍ വ്യക്തമാക്കി.
യൂറോ കപ്പിന്റെ നിര്‍ണായക യോഗ്യതാ പോരാട്ടങ്ങള്‍ നടക്കാനിരിക്കെയാണ് മാന്‍സിനിയുടെ പിന്‍മാറ്റം. 2018ലെ ലോകകപ്പിനു യോഗ്യത നേടാന്‍ സാധിക്കാതെ വന്നതിനു പിന്നാലെയാണ് മാന്‍സിനി ദേശീയ ടീമിന്റെ ചുമതലയേറ്റത്. 2026 വരെയായിരുന്നു കരാര്‍. 1958നു ശേഷം ആദ്യമായിട്ടാണ് അന്ന് ഇറ്റലി ലോകകപ്പിനെത്താതിരുന്നത്.
അഞ്ച് വര്‍ഷം ടീമിനെ പരിശീലിപ്പിച്ച മാന്‍സിനി ഇറ്റലിയെ 2020ലെ യൂറോ കപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ചു. 2006ലെ ലോകകപ്പ് കിരീട നേട്ടത്തിനു ശേഷം 14 വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ഇറ്റലി ഒരു അന്താരാഷ്ട്ര കിരീടം സ്വന്തമാക്കിയത്. ആ നേട്ടത്തിലേക്ക് ടീമിനെ നയിക്കാൻ മാൻസിനിക്ക് സാധിച്ചു.
എന്നാല്‍ അതിനു ശേഷം ടീമിന്റെ പ്രകടനം മോശമായി. 2022ലെ ഖത്തര്‍ ലോകകപ്പിലും അവര്‍ക്ക് യോഗ്യത നേടാന്‍ കഴിയാതെ പോയി. അതിനു ശേഷവും പക്ഷേ ടീമിന്റെ പരിശീലക സ്ഥാനത്തു മാന്‍സിനി തുടരുകയായിരുന്നു. അതിനിടെയാണ് ഇപ്പോള്‍ രാജി പ്രഖ്യാപിച്ചത്.
സെപ്റ്റംബര്‍ 10നു നോര്‍ത്ത് മാസിഡോണിയ, 12നു യുക്രൈന്‍ ടീമുകള്‍ക്കെതിരെയാണ് നിലവിലെ യൂറോ ചാമ്പ്യന്‍മാരുടെ നിര്‍ണായക യോഗ്യതാ പോരാട്ടങ്ങള്‍. പത്ത് മാസം കഴിഞ്ഞാല്‍ ജര്‍മനിയിലാണ് യൂറോ കപ്പ് അതിനു മുന്‍പ് പുതിയ കോച്ചിനെ ടീം കൊണ്ടു വരും.
ദേശീയ ടീമിനൊപ്പം 39 വിജയങ്ങളും 13 സമനിലയും ഒന്‍പത് തോല്‍വികളുമാണ് മാന്‍സിനിക്കുള്ളത്. ടീം 130 ഗോളുകള്‍ അടിച്ചു. 49എണ്ണം വഴങ്ങി.
ക്ലബ് ഫുട്‌ബോളില്‍ ലോകത്തെ മുന്‍നിര ടീമുകളെ പരിശീലിപ്പിച്ച പരിചയവുമായാണ് മാന്‍സിനി ദേശീയ ടീമിലെത്തിയത്. നേരത്തെ ഫിയോരെന്റിന, ലാസിയോ, ഇന്റര്‍ മിലാന്‍, മാഞ്ചസ്റ്റര്‍ സിറ്റി, ഗലാത്‌സരെ, സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ടീമുകളേയും മാന്‍സിനി പരിശീലിപ്പിച്ചിട്ടുണ്ട്.
പ്രീമിയര്‍ ലീഗ് കിരീടമായി ഇംഗ്ലണ്ടിന്റെ പോരാട്ടം മാറിയതിനു ശേഷം മാഞ്ചസ്റ്റര്‍ സിറ്റി ആദ്യമായി കിരീടം നേടിയത് മാന്‍സിനിയുടെ കീഴിലാണ്. 2011-12 സീസണിലായിരുന്നു ഈ കിരീട നേട്ടം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ