അബുദാബി: ആദ്യ ഓവറിന്റെ മൂന്ന്, നാല്, അഞ്ച് പന്തുകളില്‍ വിക്കറ്റ്. എതിര്‍ ടീം സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത് വെറും ഒരു റണ്‍. വീണത് മൂന്ന് വിക്കറ്റുകള്‍. തന്റെ രണ്ടാം ഓവറില്‍ അടുത്ത രണ്ട് വിക്കറ്റുകള്‍. പന്തെറിഞ്ഞ താരം രണ്ടോവര്‍ എറിഞ്ഞ് വഴങ്ങിയത് വെറും ആറ് റണ്‍സ്. വീഴ്ത്തിയത് അഞ്ച് വിക്കറ്റുകള്‍! വിന്‍ഡീസ് സ്പിന്നര്‍ അകീല്‍ ഹുസൈനാണ് ഹാട്രിക്കടക്കം അഞ്ച് വിക്കറ്റുകള്‍ അതിവേഗം വീഴ്ത്തി ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
അബുദാബി ടി10 പോരാട്ടത്തിലാണ് അമ്പരപ്പിക്കുന്ന ബൗളിങുമായി താരം കളം നിറഞ്ഞത്. ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സ്- സാംപ് ആര്‍മി ആദ്യ ക്വാളിഫയര്‍ പോരാട്ടത്തിലാണ് ശ്രദ്ധേയ ബൗളിങ്. മത്സരത്തില്‍ ന്യോയര്‍ക്ക് സ്‌ട്രൈക്കേഴ്‌സ് ബൗളറാണ് അകീല്‍.
ആദ്യം ബാറ്റ് ചെയ്ത ന്യൂയോര്‍ക്ക് പത്തോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ സാംപ് ആര്‍മി ആദ്യ ഓവറില്‍ തന്നെ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. അവരുടെ പോരാട്ടം 10 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് മാത്രമാണ് നേടിയത്. സ്‌ട്രൈക്കേഴ്‌സിന്റെ ജയം 41 റണ്‍സിന്.
ഏഴാമനായി എത്തിയ ജാസന്‍ ഹോള്‍ഡര്‍ 11 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും അടിച്ച് 22 റണ്‍സെടുത്തു. ഖ്വായസ് അഹമദ് 13 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 31 റണ്‍സും എടുത്തു. ഇരുവരും പൊരുതിയതിനാല്‍ സ്‌കോര്‍ ഈ നിലയ്ക്ക് എത്തി. അതുമില്ലായിരുന്നെങ്കില്‍ ടീമിന്റെ പതനം ഇതിലും ദയനീയമാകുമായിരുന്നു. മറ്റൊരു താരവും രണ്ടക്കം കടന്നില്ല.
ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ ആന്‍ഡ്രിസ് ഗെസ്, നാലാം പന്തില്‍ ഡ്വവാല്‍ഡ് ബ്രവിസ്, അഞ്ചാം പന്തില്‍ ഇബ്രാഹിം സാദ്രാന്‍ എന്നിവരെ മടക്കിയാണ് അകീല്‍ ടീമിനെ ഞെട്ടിച്ചത്. മൂന്നാം ഓവറില്‍ വീണ്ടും പന്തെറിഞ്ഞ അകീല്‍ ആ ഓവറിലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി സാംപിനെ വീണ്ടും കുരുക്കി. നാലാം പന്തില്‍ ഫാഫ് ഡുപ്ലെസി, ആറാം പന്തില്‍ നജിബുല്ല സാദ്രാന്‍ എന്നിവരേയാണ് മടക്കിയത്.
ഈ ഘട്ടത്തില്‍ സാംപ് ആര്‍മി വീണത് 13 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ എന്ന നിലയിലായിരുന്നു. ആറാം വിക്കറ്റ് 14 റണ്‍സിലും ഏഴാം വിക്കറ്റ് 27ലും എട്ട് 39 വീണു. പിന്നീടാണ് അവര്‍ ഈ നിലയിലേക്ക് കയറി ആശ്വസിച്ചത്.
നേരത്തെ ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് 28 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും സഹിതം താരം 56 റണ്‍സെടുത്തത് ന്യൂയോര്‍ക്കിനെ തുണച്ചു. ആസിഫ് അലി ഏഴ് പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ