'ആ സ്വപ്‌നം പൊലിഞ്ഞതില്‍ നിരാശ; ഫൈനലിലെ തോല്‍വി തകര്‍ത്തുകളഞ്ഞു'; മനസ് തുറന്ന് രോഹിത്

ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കില്‍ അത് വളരെയധികം നിരാശയുണ്ടാക്കും. സ്വപ്നം കണ്ടത് നഷ്ടപ്പെട്ടപ്പോള്‍ എനിക്കും ബുദ്ധിമുട്ട് തോന്നി.
രോഹിത് ശർമ്മ/ പിടിഐ
രോഹിത് ശർമ്മ/ പിടിഐ

മുംബൈ:  ഏകദിന ലോകകപ്പ് കിരീട പോരാട്ടത്തില്‍ ഓസ്ട്രലിയയോട് ഏറ്റ പരാജയം താങ്ങാവുന്നതിലപ്പുറമായിരുന്നെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ആദ്യദിവസങ്ങളില്‍ ഇതില്‍ നിന്ന് എങ്ങനെ തിരിച്ചുവരുമെന്ന് തനിക്കറിയില്ലായിരുന്നു. തന്റെ കുടുബവും സുഹൃത്തക്കളുമാണ് ഇതില്‍ നിന്ന് മുന്നോട്ടുപോകാന്‍ തന്നെ സഹായിച്ചതെന്ന് രോഹിത് ശര്‍മ പറഞ്ഞു.

'തോല്‍വി ഉള്‍ക്കൊള്ളല്‍ എളുപ്പമായിരുന്നില്ല. ഏകദിന കിരീടം നേടിയെടുക്കാനാണ് ഞങ്ങള്‍ ഇത്രയും നാള്‍ ശ്രമിച്ചത്. ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കില്‍ അത് വളരെയധികം നിരാശയുണ്ടാക്കും. സ്വപ്നം കണ്ടത് നഷ്ടപ്പെട്ടപ്പോള്‍ എനിക്കും ബുദ്ധിമുട്ട് തോന്നി. ലോകകപ്പ് നഷ്ടത്തിന് ശേഷം എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ കുടുംബവും, സുഹൃത്തുക്കളൊക്കെയാണ് കാര്യങ്ങള്‍ ലളിതമാക്കിയത്. ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള കാര്യമായിരുന്നത്. പക്ഷേ ജീവിതത്തില്‍ മുന്നോട്ട് പോകണം.' രോഹിത് വ്യക്തമാക്കി.

'ടീമിന്റെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്നും രോഹിത് പറഞ്ഞു. 'ജയിക്കാന്‍ ആവശ്യമായ എല്ലാം ചെയ്തുവെന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ തുടക്കത്തിലെ 10 മത്സരങ്ങളും ജയിച്ചു. എന്നാല്‍ ആ മത്സരങ്ങളിലെല്ലാം തെറ്റുകള്‍ പറ്റിയിരുന്നു. അത് സ്വാഭാവികമായും എല്ലാ മത്സരത്തിലും സംഭവിക്കുന്നതാണ്. എന്റെ സഹതാരങ്ങളുടെ പ്രകടനത്തില്‍ അഭിമാനം കൊള്ളുന്നു. ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ പ്രകടനത്തില്‍ ആരാധകര്‍ക്ക് മതിപ്പുണ്ടായിരുന്നു. എല്ലാവരും ടീമിനെ ആത്മാര്‍ത്ഥമായി പിന്തുണച്ചു. എന്നാല്‍ ഫൈനലില്‍ നിന്നേറ്റ ഷോക്കില്‍ നിന്ന് തിരിച്ചുകയറാന്‍ പാടുപെട്ടു. അതുകൊണ്ടുതന്നെയാണ് ഒരു ഇടവേളയെടുക്കാനും യാത്ര നടത്താനും താല്‍പര്യം തോന്നിയത്.' രോഹിത് പറഞ്ഞു.

'ഞാന്‍ എവിടെയായിരുന്നാലും ആളുകള്‍ എന്റെ അടുത്തേക്ക് വരുന്നു. അവര്‍ ഞങ്ങളുടെ പ്രയ്തനത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. അവരും ഞങ്ങള്‍ക്കൊപ്പം ലോകകിരീടം ഉയര്‍ത്താന്‍ സ്വപ്‌നം കണ്ടിരുന്നു. ടീമിന് ലഭിച്ച പിന്തുണ അത്രയും വലിയതായിരുന്നെന്നും രോഹിത് പറഞ്ഞു. ജനങ്ങള്‍ നല്‍കുന്ന ഈ സ്വീകാര്യത മുന്നോട്ടുപോകാനും മറ്റൊരു നേട്ടത്തിന് പ്രചോദനം നല്‍കുന്നതായും രോഹിത് പറഞ്ഞു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com