ജൊഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി 20 മത്സരം ഇന്ന് നടക്കും. പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ഇന്ത്യന്‍ സമയം രാത്രി എട്ടര മുതലാണ് മത്സരം. രാത്രി 8.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.
ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പകരം ഋതുരാജ് ഗെയ്ക്വാദ് ടീമിലെത്തിയേക്കും. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയ്ക്ക് പകരം ഇഷാന്‍ കിഷനും, സ്പിന്നല്‍ കുല്‍ദീപ് യാദവിന് വിശ്രമം നല്‍കി ടി 20 യിലെ ഒന്നാം നമ്പര്‍ ബൗളറായ രവി ബിഷ്‌ണോയിയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുന്നതും ടീം മാനേജ്‌മെന്റിന്റെ ആലോചനയിലുണ്ട്.
ദക്ഷിണാഫ്രിക്കന്‍ നിരയിലും മാറ്റമുണ്ട്. ജെറാള്‍ഡ് കോറ്റ്‌സീക്കും മാര്‍കോ യാന്‍സെനും ഇന്ന് അന്തിമ ഇലവനിലുണ്ടാകില്ല. ടെസ്റ്റ് പരമ്പരയ്ക്കായി തയാറെടുക്കാന്‍, ഇരുവരും ഫസ്റ്റ് ക്ലാസ് മത്സരം കളിക്കാനായി പോകുന്നതിനാലാണിത്. പകരം നാന്ത്രേ ബര്‍ഗറും, ഓട്‌നീല്‍ ബാര്‍ട്ട്മാനും അരങ്ങേറ്റ മത്സരം കളിച്ചേക്കും. ജൊഹന്നാസ് ബര്‍ഗില്‍ മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥ പ്രവചനം.
ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍, മഴ കളി മുടക്കിയ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. 2015ന് ശേഷം ഇന്ത്യ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി-20 പരമ്പര കൈവിട്ടിട്ടില്ല. അതുകൊണ്ടു തന്നെ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്നത്തെ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനും സംഘത്തിനും വിജയം കൂടിയേ തീരൂ.
അതേസമയം പരമ്പര കൈവിട്ടുപോകില്ലെന്ന് ഉറപ്പാക്കിയ എയ്ഡന്‍ മാര്‍ക്രത്തിനും സംഘത്തിനും ഇന്നു ജയിച്ചാല്‍ 2-0 ന് പരമ്പര സ്വന്തമാക്കാം.
ജൊഹന്നാസ്ബര്‍ഗില്‍ ഇതുവരെ കളിച്ച 4 ടി20 മത്സരങ്ങളില്‍ മൂന്നിലും ഇന്ത്യയാണ് വിജയിച്ചത്. ഇതുവരെ ഇവിടെ നടന്ന 32 ടി20 മത്സരങ്ങളില്‍ 17 മത്സരവും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ